
തൃശൂർ: മുൻ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകാലത്ത് പ്രചാരണത്തിനായി തന്റെ കൈയിൽ നിന്ന് 22 ലക്ഷം രൂപ വാങ്ങിയെന്ന് പത്മജ വേണുഗോപാൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ വാഹനത്തിൽ കയറ്റാമെന്നു പറഞ്ഞാണ് വാങ്ങിയത്. പക്ഷേ, കയറ്റിയില്ല.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാത്രമാണ് ആത്മാർത്ഥമായി പെരുമാറിയത്. വടകരയിൽ മത്സരിച്ചാൽ കെ. മുരളീധരൻ ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരിൽ കൊണ്ടുനിറുത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ട്. സുരേഷ് ഗോപി തൃശൂരിൽ ജയിക്കും. തന്നെ തോൽപ്പിച്ചതിൽ ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും പങ്കുണ്ട്.
'ഒറ്റ സങ്കടമേയുള്ളൂ.എന്നെ തോൽപ്പിക്കാൻ നിന്ന രണ്ടുപേർ മുരളിയേട്ടന്റെ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്നതു കണ്ടു. പാവം മുരളിയേട്ടനെ ഇവിടെ കൊണ്ടുവന്നിട്ടത് എന്തിനാണെന്നു മനസിലാകുന്നില്ല. മുരളിയേട്ടൻ ദേഷ്യം വരുമ്പോൾ ചാടിത്തുള്ളി എന്തെങ്കിലും പറയുമെന്നേയുള്ളൂ. അച്ഛൻ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കിൽ പാർട്ടി വിട്ടു പോകുമായിരുന്നു. പഴയ കോൺഗ്രസുകാരാണ് ബി.ജെ.പിയിലേക്കു വന്ന പലരും. എന്റെ കൂടെ വീട്ടിൽ വന്നിരുന്ന് ഊണുകഴിച്ച കോൺഗ്രസുകാർ തന്നെയാണ് പിന്നിൽ നിന്നു കുത്തുന്നത്." ബി.ജെ.പി ഒരിക്കലും വർഗീയ പാർട്ടിയാണെന്നു തോന്നിയിട്ടില്ലെന്നും പത്മജ പറഞ്ഞു.
പത്മജ പറഞ്ഞത് നുണ: എം.പി. വിൻസെന്റ്
പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ വാഹനത്തിൽ കയറ്റാമെന്ന് പറഞ്ഞ് 22 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന് പത്മജ വേണുഗോപാൽ പറഞ്ഞത് ശുദ്ധ നുണയാണെന്ന് ആരോപണ വിധേയനായ എം.പി. വിൻസെന്റ്. തനിക്കുപോലും ആ വാഹനത്തിൽ പ്രവേശനമില്ലായിരുന്നു. പിന്നെങ്ങനെയാണ് പത്മജയെ കയറ്റാമെന്ന് പറയുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റായിരുന്ന പത്മജയെ ഡി.സി.സി പ്രസിഡന്റായ തനിക്ക് പ്രിയങ്കയുടെ വാഹനത്തിൽ കയറ്റാൻ കഴിയുമോ എന്ന് സാമാന്യ ബുദ്ധിയിൽ ചിന്തിച്ചു നോക്കണമെന്നും വിൻസെന്റ് പറഞ്ഞു.