ഗുരുവായൂർ: കോൺഗ്രസിൽ നിന്ന് ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയാൽ വലിയ കുറ്റം പറയുന്ന സി.പി.എം നേതാക്കൾ അവരാണ് ബി.ജെ.പിയുടെ ഒന്നാമത്തെ റിക്രൂട്ട്‌മെന്റ് ഏജൻസി എന്ന കാര്യം വിസ്മരിക്കുകയാണെന്ന് കെ.മുരളീധരൻ. ഗുരുവായൂർ ടൗൺഹാളിൽ ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മുൻപ് സി.പി.എം എം.പിയായിരുന്ന അബ്ദുള്ളക്കുട്ടിയും സി.പി.എം പ്രതിനിധിയായി മത്സരിച്ച അൽഫോൺസ് കണ്ണന്താനവും ഇന്ന് ബി.ജെ.പിയുടെ ദേശീയ നേതാക്കളാണ്. ബംഗാളിലും ത്രിപുരയിലും ആണെങ്കിൽ ഹോൾസെയിൽ ആയി ബി.ജെ.പിക്ക് ആളെക്കൂട്ടുന്ന പണിയാണ് സി.പി.എമ്മിന്റേത്. ഇവരാണ് കോൺഗ്രസിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിന് പുറത്ത് കോൺഗ്രസ് ഇല്ലാതെ ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ കഴിയാത്തവരാണ് സി.പി.എം. കേരളത്തിലെ സി.പി.എം ബി.ജെ.പി അന്തർധാര എല്ലാവർക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ആർ.വി.അബ്ദുറഹീം അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എം.പി, യു.ഡി.എഫ് ചെയർമാൻ എം.പി.വിൻസെന്റ്, ഒ.അബ്ദുൾ റഹിമാൻ കുട്ടി, സി.എച്ച്.റഷീദ്, സി.എ.റഷീദ്, കെ.ആർ.ഗിരിജൻ, പി.എ.മാധവൻ, പി.കെ.അബൂബക്കർ ഹാജി, വി.വേണുഗോപാൽ, സി.എ.ഗോപപ്രതാപൻ, പി.ആർ.എൻ.നമ്പീശൻ, എ.എം.അലാവുദ്ധീൻ, കെ.ഡി.വീരമണി, എം.വി.ഹൈദരാലി, ടി.എസ്.അജിത്ത്, അരവിന്ദൻ പല്ലത്ത് എന്നിവർ സംസാരിച്ചു.