nidhin

ചാലക്കുടി: ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡി.വൈ.എഫ്.ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് പ്രസിഡന്റായിരുന്ന നിധിൻ പുല്ലനെയാണ് ആറ് മാസത്തേക്ക് നാട് കടത്താൻ ഡി.ഐ.ജി അജിതാ ബീഗം ഉത്തരവിട്ടത്. ചാലക്കുടിയിലെ ജീപ്പ് തകർത്തത് ഉൾപ്പെടെ നാല് കേസിൽ പ്രതിയായിരുന്നു ഇയാൾ.

കഴിഞ്ഞ ഡിസംബർ 22നായിരുന്നു ജീപ്പ് തകർത്തത്. ഐ.ടി.ഐ തിരഞ്ഞെടുപ്പിന്റെ വിജയാഹ്‌ളാദത്തിൽ പ്രകടനം നടത്തി തിരിച്ചെത്തിയ എസ്.എഫ്.ഐ വിദ്യാർത്ഥികളും പൊലീസുമായി സംഘർഷമുണ്ടായി. ഇതിനിടെയാണ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. പിടിയിലായ നിധിൻ പുല്ലനെ പൊലീസുകാരിൽ നിന്നും രക്ഷപ്പെടുത്തിയ സി.പി.എം നേതാക്കളുടെ പേരിലും കേസെടുത്തിരുന്നു. ഡിസംബർ 23നാണ് നിധിനെ അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരിയിൽ ഹൈക്കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകി.