ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാരായ പെരുവനം കുട്ടൻ മാരാർ, കീഴൂട്ട് നന്ദനൻ, കുമ്മത്ത് നന്ദനൻ, കുമ്മത്ത് രാമൻകുട്ടി നായർ, പെരുവനം ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് ക്ഷേത്ര നടപ്പുരയിൽ വച്ച് നിറപറ സമർപ്പിച്ചു. അഞ്ച് പേരും ഒരുമിച്ച് ചേർന്ന് നടപ്പുരയിലെ വലിയ ഓട്ടുരുളിയിൽ ശാസ്താവിന് നെയ് സമർപ്പിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം നടപ്പുരയിൽ വച്ചായിരുന്നു സമർപ്പണം. തിരുവാതിര വിളക്ക്, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിൽ പഞ്ചാരിമേളവും പെരുവനം പൂരം, തറയ്ക്കൽ പൂരം എന്നീ ദിവസങ്ങളിൽ പാണ്ടിമേളവുമാണ് അരങ്ങേറുന്നത്. ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും കുറുങ്കഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ മേളങ്ങളിൽ പ്രമാണിമാരാകും.