കുന്നംകുളം: ആരോഗ്യ വിഭാഗം കുന്നംകുളം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി.
ലിവ ടവർ, കൊണാർക് എന്നീ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്.പഴകിയ ചിക്കൻ, ഫ്രൈഡ് റൈസ്, ഉരുള കിഴങ്ങുകറി, നൂഡിൽസ്, ഭക്ഷ്യയോഗ്യമല്ലാത്ത ബീഫ്, അൽഫാം, പുഴുങ്ങിയ മുട്ടകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പാക്കിങ് തീയതി രേഖപ്പെടുത്താതെ ഫ്രിഡ്ജിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങളും, ഭക്ഷണ മാലിന്യങ്ങളും തരം തിരിക്കാതെ കൂട്ടിയിട്ടു കത്തിക്കുന്നതും പരിശോധനയിൽ കണ്ടെത്തി. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഡിസ്‌പോസിബിൾ ഉത്പന്നങ്ങളും പിടിച്ചെടുത്തു. എസ്.ഡി. സ്റ്റോഴ്‌സ്, സിബിൻ സ്റ്റേഷനറി എന്നീ സ്ഥാപനങ്ങളിലിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. വൃത്തി ഹീനമായ സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തി. നഗരസഭാ ക്ലീൻ സിറ്റി മാനേജർ അറ്റ്‌ലി പി. ജോണിന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനക്ക് സീനിയർ പബ്ലിക് ഇൻസ്‌പെക്ടർ എ.രഞ്ജിത്, എം.എസ.് ഷീബ, എസ്. രശ്മി, പി.പി. വിഷ്ണു, പി.എസ്. സജീഷ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും പിഴ ഈടാക്കൽ, ലൈസെൻസ് റദ്ദ് ചെയ്യൽ തുടങ്ങിയ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ അറ്റ്‌ലി പി. ജോൺ അറിയിച്ചു.