ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യം അരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി തുടങ്ങി. ശുദ്ധിക്കാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറമ്പിൽ കുടുംബാംഗം രാമചന്ദ്രൻ തൃപ്പടിയിൽ സമർപ്പിച്ചു. അത്തിയും പ്ലാവും ചേർത്ത് നിർമ്മിച്ച ധാരാതട്ട്, സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി. ഗോപി ശാസ്താവിന് സമർപ്പിച്ചു.
തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതിപൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവയോടെയാണ് പ്രാസാദ ശുദ്ധി ആരംഭിച്ചത്.
കൊടിയേറ്റ ദിവസമായ ഇന്ന് രാവിലെ അഞ്ചിന് ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും.