
തൃപ്രയാർ: മകീര്യം പുറപ്പാട് കഴിഞ്ഞു. ഭക്തരുടെ ക്ഷേമം ആരാഞ്ഞെത്തും ഇന്നു മുതൽ തൃപ്രയാർ തേവർ. ഇനി തൃപ്രയാറിന്റെ ഇരുകരകളിലും തേവരുടെ ഗ്രാമപ്രദക്ഷിണമാണ്. തേവരെ വരവേൽക്കാൻ വഴിയൊരുക്കി ഭക്തിയോടെ പ്രജകൾ തയ്യാറെടുത്തു കഴിഞ്ഞു.
രാജകീയ പ്രൗഡിയിലാണ് തേവർ എഴുന്നള്ളുക. സ്വന്തം വഴിയിലൂടെ മാത്രമേ തേവർ സഞ്ചരിക്കൂ എന്നാണ് വിശ്വാസം. ഇരുകരകളിലും തേവരുടെ വരവ് പ്രമാണിച്ച് വഴിയോരങ്ങൾ ചെത്തിമിനുക്കുകയും പന്തലിട്ട് കുരുത്തോലക്കെട്ടി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. തേവരെത്തുമ്പോൾ നിറപറയും നിലവിളക്കും വയ്ക്കും. വഴിയോരങ്ങൾ വൈദ്യുത ദീപങ്ങളാൽ പ്രഭ ചൊരിയും. ആറാട്ടുകളാണ് തേവരുടെ ഗ്രാമപ്രദക്ഷിണത്തിലെ പ്രധാന ചടങ്ങ്. പുത്തൻകുളം, ബ്‌ളാഹയിൽ കുളം, കുറുക്കൻ കുളം, കോതകുളം, രാമൻ കുളം, കുട്ടൻകുളം എന്നിവിടങ്ങളിലാണ് തേവർ ആറാട്ട് നടത്തുക.
ഇന്ന് രാവിലെ ഉഷപൂജ കഴിഞ്ഞ് സ്വർണക്കോലത്തിൽ തേവർ നടക്കൽ പൂരത്തിന് എഴുന്നള്ളും. പഞ്ചാരി മേളം അകമ്പടിയാവും. തുടർന്ന് പുത്തൻ കുളത്തിൽ ആറാട്ട്. ശേഷം ഭഗവാനെ അകത്തേക്ക് എഴുന്നള്ളിച്ച ശേഷം ക്ഷേത്രച്ചടങ്ങുകൾ നടക്കും. വൈകിട്ട് കാട്ടൂർ പൂരത്തിന് പുറപ്പെടും.
പ്രസാദ ഊട്ട് നൽകി
തൃപ്രയാർ: മകീര്യം പുറപ്പാടിന് ശ്രീരാമക്ഷേത്രത്തിലെത്തിയ ഭക്തർക്ക് പ്രസാദ ഊട്ട് നൽകി. ഒൻപതിനായിരത്തോളം പേർ സദ്യയിൽ പങ്കെടുത്തു. മാമ്പഴ പുളിശ്ശേരി, സാമ്പാർ, ഓലൻ, ചെത്തുമാങ്ങാ അച്ചാർ, ഗോതമ്പുപായസം എന്നിവയായിരുന്നു വിഭവങ്ങൾ.