പാലോട്: അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ല, നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വിലയും ലഭിക്കാറില്ല, ഇതോടെ പരമ്പരാഗത ഈറ്റത്തൊഴിലാളികളുടെ ജീവിതം പട്ടിണിയിൽ. വട്ടി, കുട്ട, മുറം, പായ തുടങ്ങിയവ നിർമ്മിച്ചുനൽകി ഉപജീവനം നടത്തിയിരുന്നവർക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. മുമ്പ് വിവാഹസദ്യ ഒരുക്കുന്ന സ്ഥലങ്ങളിലേക്കാണ് കൂടുതൽ ഉത്പന്നങ്ങളും ചെലവായിരുന്നത്. എന്നാൽ ഇവന്റ് മാനേജ്മെന്റ് മേഖല വിവാഹനടത്തിപ്പ് ഏറ്റെടുത്തതോടെ ഉത്പന്നങ്ങൾ ഏറക്കുറെ ഉപേക്ഷിച്ചതാണ് തൊഴിലാളികളെ വലയ്ക്കുന്നത്. ഇവരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ അധികൃതരും തയാറാകാതായതോടെ വലിയ പ്രതിസന്ധിയാണ് തൊഴിലാളികൾ നേരിടുന്നത്. നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. അതിജീവനത്തിന് വഴികാണാതെ വലയുന്ന പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിസന്ധിയിൽ തൊഴിലാളികൾ
പ്രാദേശിക മാർക്കറ്റിൽ 200 മുതൽ 350 രൂപവരെ വിലയുണ്ടായിരുന്ന ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്. കിട്ടുന്നത് മതി എന്ന് കരുതിയാലും നിർമ്മിച്ചവ വിറ്റുപോകാത്തതിന്റെ പ്രതിസന്ധി വേറെ. വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഇപ്പോൾ ഈറ്റ ലഭിക്കാൻ ഉൾവനങ്ങളിലേക്കു പോകണം. വന്യമൃഗങ്ങൾ ജനവാസമേഖലയിൽ വരെ എത്തിയ സാഹചര്യത്തിൽ വലിയ ത്യാഗം സഹിച്ചാണ് ഇവർ ഈറ്റയ്ക്ക് കാട്ടിൽ കയറുന്നത്.
സർക്കാർ ഈറ്റ എത്തുന്നില്ല...
ഇടിഞ്ഞാർ, മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റത്തൊഴിലാളികളാണുള്ളത്. ഇവർക്ക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ബാംബു കോർപ്പറേഷനാണ് നേരത്തെ ഈറ്റ എത്തിച്ചിരുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബാംബു കോർപറേഷനു തന്നെ കൈമാറാമെന്നാണ് വ്യവസ്ഥ. വർഷങ്ങളായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരും ഇപ്പോൾ ഉൾവനത്തിൽ നിന്നും ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇതിലൂടെ ഒരു ദിവസം 60 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
***പ്രതികരണം: ഈറ്റത്തൊഴിലാളികളിൽ ക്ഷേമനിധി അംഗങ്ങളായിട്ടുള്ളവർക്ക് സർക്കാർ ആനുകൂല്യം യഥാസമയം ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. ഈറ ലഭിക്കാത്തതാണ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്.
താന്നിമൂട് ഷംസുദ്ദീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പെരിങ്ങമ്മല