ഇടുക്കി: ജില്ല പൊലീസ് സഹകരണ സംഘത്തിൽ പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു ഉദ്യോഗസ്ഥൻ വായ്പയെടുത്തതായി പരാതി. ഇടുക്കി പടമുഖം സ്വദേശിയായ കെ.കെ. സിജുവിന്റെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു.
കുളമാവ് പൊലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പോലീസ് ഓഫീസറായ അജീഷാണ് സിജുവിന്റെ വ്യാജ ഒപ്പിട്ട് 2017ൽ 20 ലക്ഷം രൂപ വായ്പയെടുത്തത്. ഇയാൾക്കൊപ്പം ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസർ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനൽ കുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
നാലു പേരുടെ ജാമ്യത്തിലാണ് പൊലീസ് സൊസൈറ്റിയിൽ നിന്നും വായ്പ അനുവദിക്കുന്നത്. ഇതിൽ മൂന്നാമത്തേതായി സിജുവിന്റെ പേര് എഴുതി വ്യാജ ഒപ്പിട്ടെന്നാണ് പരാതി. ഇത് കൃത്യമായി പരിശോധിക്കാതെ എസ്.പി ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസർ ഒപ്പിട്ടു നൽകി. സഹകരണ സംഘം മുൻ ഭാരവാഹികൾ ഇതിന്റെ അടിസ്ഥാനത്തിൽ മതിയായ പരിശോധന നടത്താതെ വായ്പ അനുവദിച്ചു.
അജീഷ് വായ്പ തരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്.
ഉടൻ തന്നെ ഇടുക്കി എസ്പിക്ക് പരാതി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ആറു പേർക്കെതിരെ ഇടുക്കി പോലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അക്കൗണ്ട്‌സ് ഓഫീസർ നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചതെന്ന് നടപടിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സംഘം ഭരവാഹികളുടെ വിശദീകരണം. നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കാനാണ് ഭരണ സമിതിയുടെ തീരുമാനം.