തിരുവനന്തപുരം:മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മുട്ടത്തറയിൽ നിർമ്മിക്കുന്ന പുനർഗേഹം ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി സജി ചെറിയാൻ.കെട്ടിടനിർമാണ പ്രവർത്തനങ്ങൾ സെപ്തംബറിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലൂടെ 81കോടി രൂപ വിനിയോഗിച്ചാണ് 400 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുങ്ങുന്നത്.

ഇരുനിലകളിലായി 50 ബ്ലോക്കുകളായിട്ടാണ് ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം.രണ്ട് കിടപ്പുമുറികൾ,ടോയ്‌‌ലെറ്റ്,അടുക്കള,ഹാൾ എന്നിവ ഉൾപ്പെടെ 640 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഒരു യൂണിറ്റ് ഫ്ളാറ്റിന്റെ നിർമ്മാണം.കെട്ടിടങ്ങൾക്ക് പുറമെ റോഡ്,ഓട,ചുറ്റുമതിൽ,ലാൻഡ് സ്‌കേപ്പിംഗ്,സ്വീവേജ് ട്രീറ്റ്‌മെന്റ്പ്ലാന്റ് എന്നിവയും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റിവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. ഹാർബർ എൻജിനിയറിംഗ് എക്സിക്യുട്ടിവ് എൻജിനിയർ ജി.എസ്.അനിൽകുമാർ,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ,ഷീജാ മേരി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.