prathi

കോലഞ്ചേരി: പ്രസവശേഷം കുഞ്ഞിനെ ഷർട്ടുകളിൽ പൊതിഞ്ഞ് പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവാണിയൂർ പഴുക്കാമ​റ്റം ശാലിനിക്കാണ് (40) എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (സ്ത്രീകളുടെയും കുട്ടികളുടെയും) ജഡ്ജി കെ. സോമൻ ജീവപര്യന്തം തടവും 50,000രൂപ പിഴയും വിധിച്ചത്.

2021 ജൂൺ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി അകന്നുകഴിയുന്നതിനിടെ ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷർട്ടിൽ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം വീട്ടിൽ അവശനിലയിൽക്കിടന്ന ശാലിനിയെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ ലഭിച്ച വിവരങ്ങളനുസരിച്ച് പുത്തൻകുരിശ് പൊലീസാണ് കേസെടുത്തത്. തുടർന്നാണ് കൊലപാതകം തെളിഞ്ഞത്. അന്ന് ഇൻസ്‌പെക്ടറായിരുന്ന യു. രാജീവ്കുമാറാണ് അന്വേഷണം ആരംഭിച്ചത്. ഇൻസ്‌പെക്ടർമാരായ മഞ്ജുദാസ്, ടി. ദിലീഷ്, എസ്.ഐമാരായ സനീഷ്, ശശിധരൻ, പ്രവീൺകുമാർ, സുരേഷ്‌കുമാർ, ജോയി, മനോജ്കുമാർ സീനിയർ സി.പി.ഒമാരായ ബി. ചന്ദ്രബോസ്, യോഹന്നാൻ എബ്രഹാം, മിനി അഗസ്റ്റിൻ, സുജാത, മേഘ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

47പേർ സാക്ഷികളായി. പ്രോസിക്യൂഷനുവേണ്ടി പി.എ. ബിന്ദു, സരുൺ മാങ്കര എന്നിവർ ഹാജരായി.