തിരുവനന്തപുരം: മെഡിക്കൽ പഠനത്തിൽ ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാന ആരോഗ്യശാസ്ത്ര ഗവേഷണ നയം വരുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ നയത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതവിദ്യാഭ്യാസ ഉപദേശക സമിതിയോഗം അംഗീകാരം നൽകി.

എല്ലാ ഗവ.മെഡിക്കൽ കോളേജുകളെയും ഗവേഷണ കേന്ദ്രമാക്കുമെന്നതടക്കം നയത്തിലുണ്ട്. ഐ.സി.എം.ആർ മാനദണ്ഡം പാലിച്ച് 5വർഷം വരെയുള്ള ഗവേഷണ പ്രോജക്ടുകൾ നൽകും. അസി.പ്രൊഫസർമാർക്ക് 3വർഷത്തേക്ക് ഗവേഷണ ഫെലോഷിപ്പ് നൽകും. അവർക്ക് രാജ്യത്തെ ബയോമെഡിക്കൽ കേന്ദ്രങ്ങളിൽ ഗവേഷണം നടത്താം. ആരോഗ്യ സർവകലാശാല ഇതിന് അംഗീകാരം നൽകും.

ഡെന്റൽ, നഴ്സിംഗ് ഫാർമസി, പാരാമെഡിക്കൽ കോളേജുകളെയും ഗവേഷണോന്മുഖമാക്കി മാറ്റും. പകർച്ചവ്യാധികളെക്കുറിച്ചുള്ള പരീക്ഷണങ്ങൾക്ക് എല്ലാ സ്ഥാപനങ്ങളെയും സജ്ജമാക്കും. ശ്രീചിത്ര, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി മെഡിക്കൽ കോളേജുകളെ ബന്ധിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളെ ആധുനിക ഗവേഷണ ലബോറട്ടികളുള്ള ഓട്ടോണോമസ് സ്ഥാപനങ്ങളാക്കും. ആയുർവേദം, യുനാനി, ഹോമിയോ തുടങ്ങിയ സമാന്തര ചികിത്സാ രീതികളിലും ഗവേഷണം പ്രോത്സാഹിപ്പിക്കും.

ഗവേഷണ സ്‌കോളർഷിപ്പ്, ഫെലോഷിപ്പ്

എം.ബി.ബി.എസ് കഴിയുന്നവർക്ക് എം.ഡി, എം.എസ് കോഴ്സിന് സമാന്തരമായി ക്ലിനിക്കൽ പ്രാക്ടീസോടെ പിഎച്ച്ഡി ഗവേഷണ പദ്ധതി

പി.ജി തലത്തിലും ഗവേഷകർക്കും പോസ്റ്റ് ഡോക്ടറൽ ഫാക്കൽറ്റിക്കും ഗവേഷണ സ്‌കോളർഷിപ്പ്

വിരമിക്കാൻ 10വർഷത്തിലേറെയുള്ള അസോ.പ്രൊഫസർമാർക്കും മികച്ച അസി. പ്രൊഫസർമാർക്കും ഗവേഷണ ഫെലോഷിപ്പ്

ക്ലിനിക്കൽ ട്രയലിലൂടെ പുതിയ മരുന്നുകളും ചികിത്സാ മാർഗ്ഗങ്ങളും ഉപകരണങ്ങളും കണ്ടെത്തി ഫലപ്രാപ്തി തെളിയിക്കാൻ ഗവേഷണം

പൊതുജനാരോഗ്യ ബഡ്ജറ്റിന്റെ 25% ആരോഗ്യ ഗവേഷണത്തിന് മാറ്റിവയ്ക്കും