ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത ബാലനെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഇരുപത്തിയേഴുകാരന് 35 വർഷം തടവും 1,70,000 രൂപ പിഴയും. 2015 മുതൽ 2018 ജൂലായ് വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടി കൊടുങ്ങല്ലൂർ പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ മേത്തല സ്വദേശി താരമ്മൽ ഹരീഷ് (27) നെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് സി.ആർ. രവിചന്ദറാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളേയും 35 രേഖകളും ഒരു തൊണ്ടി വസ്തുവും ഹാജരാക്കി. കൊടുങ്ങല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന ഇ.ആർ. ബൈജു രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടറായിരുന്ന പി.കെ. പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാൽ ആയത് ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.