
11 പേർ ആശുപത്രിയിൽ
വർക്കല: ശക്തമായ തിരയിൽപ്പെട്ട് പാപനാശം ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് തകർന്ന് വൻ അപകടം. ഇന്നലെ വൈകിട്ട് 4.30യോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ 11 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കടൽ പൊടുന്നനെ പ്രക്ഷുബ്ധമാവുകയും തിര ഫ്ലോട്ടിംഗ് ബ്രിഡ്ജിനെ ഇളക്കി മറിക്കുകയുമായിരുന്നു.
സംഭവസമയത്ത് 60ഓളം പേർ ഫ്ലോട്ടിംഗ് ബ്രിഡ്‌ജിൽ ഉണ്ടായിരുന്നു. സഞ്ചാരികൾ ബ്രിഡ്‌ജിന്റെ ഒരു ഭാഗത്തേക്ക് മാറിയതോടെ ആ ഭാഗത്തുണ്ടായ അമിത ഭാരം ബ്രിഡ്ജ് മറിയുന്നതിന് കാരണമായി. പകുതിയോളം ഭാഗത്തെ കൈവരികൾ തകർന്നതോടെ സഞ്ചാരികൾ കടലിലേക്ക് വീണു. ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽ പെട്ടതോടെ ഇവർക്ക് കരയിലേക്ക് നീങ്ങാനായില്ല. ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്നാണ് കരയിലെത്തിച്ചത്. 15ലധികം പേരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 പേരെയൊഴികെ ഡിസ്ചാർജ് ചെയ്തു.
വാഴൂർ സ്വദേശി നാദിറ (14), ഹൈദരാബാദ് സ്വദേശികളായ ശ്രീവിദ്യ (29), അനിത (29),
കോയമ്പത്തൂർ സ്വദേശിയായ തമിഴ് സെൽവി (29), ഭർത്താവ് വിഘ്നേഷ് (29) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും യു.പി സ്വദേശിയായ പ്രിൻസി (27), ഭർത്താവ് ഇർഷഫ് (31), കടയ്ക്കൽ സ്വദേശി നാൻസി (34) എന്നിവർ ശിവഗിരി എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രിയിലും കടയ്ക്കൽ സ്വദേശികളായ അഭിഷീർ (10), അൻഷാദ് (29), അസ്ന (21) എന്നിവർ വർക്കല താലൂക്ക് ആശുപത്രിയിലുമാണ്.
കേന്ദ്രമന്ത്റി വി. മുരളീധരൻ, അഡ്വ.വി.ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം.ലാജി എന്നിവർ സംഭവസ്ഥലവും ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും സന്ദർശിച്ചു.
മന്ത്രി റിയാസ് റിപ്പോർട്ട് തേടി
മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടർ പി.ബി.നൂറിനോടാണ് അടിയന്തര റിപ്പോർട്ട് തേടി.
ഫോട്ടോ: തിരയടിയിൽ കൈവരികൾ തകർന്ന പാപനാശത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ്
അപകടത്തിൽ പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു.