എടക്കര: മോഷ്ടിച്ച എരുമയെ കൊന്ന് മാംസമാക്കി കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വലിയ വിലയ്ക്ക് വിറ്റ വഴിക്കടവ് സ്വദേശികളായ മൂന്നു യുവാക്കൾ തമിഴ്‌നാട് നടുവട്ടം പൈക്കാറ പൊലീസിന്റെ പിടിയിലായി. 2007 മോഡൽ ഇന്നോവ വാടക കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മരുത കെട്ടുങ്ങൽ തണ്ടുപാറ മുഹമ്മദ് റാഷി(26), മരുത ചക്കപ്പാടം ചക്കിയത്ത് ജിഷ്ണു എന്ന മണിക്കുട്ടൻ(27), വഴിക്കടവ് കുമ്പങ്ങാടൻ ജംഷീർ(35) എന്നിവരാണ് പിടിയിലായത്.
ഊട്ടി പുതുമന്ത് ഗ്ലൻമോർഗാനിലെ വിജിക്കുട്ടന്റെ കറവുള്ള എരുമയെയാണ് ഇവർ തൊഴുത്തിൽ നിന്ന് കൊണ്ടുപോയി സമീപത്തെ കുറ്റിക്കാട്ടിൽ വച്ച് അറുത്ത് മാംസമാക്കി കാറിൽ കയറ്റി കൊണ്ടുപോയി കാട്ടുപോത്തിന്റെ ഇറച്ചിയെന്ന പേരിൽ വിറ്റത്. പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എരുമയെ ആട്ടിക്കൊണ്ടുപോവുന്നതും പുലർച്ചെ ചാക്ക്‌കെട്ട് ചുമന്ന് കൊണ്ട് പോവുന്നതും കണ്ടുവെന്ന് സമീപവാസികൾ പറഞ്ഞത്. അതിർത്തികളിലെയും മറ്റും സി.സി.ടി.വിയും മറ്റും പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഗൂഡല്ലൂർ ഡിവൈ.എസ്.പി വസന്തകുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ, ഹരിഹരൻ, എസ്.ഐ.ഇബ്രാഹിം ഉൾപ്പെടെയുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.