hi

കിളിമാനൂർ: ചരിത്ര സ്മൃതികളുറങ്ങുന്ന തമ്പുരാട്ടിപ്പാറയിലേക്ക് സ്വദേശ - വിദേശ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടും ടൂറിസം വികസനം സ്വപ്നങ്ങളിൽ ഒതുങ്ങുന്നതായി ആക്ഷേപം. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ചാരുപാറയ്ക്കു സമീപം തലയുയർത്തി നിൽക്കുന്ന തമ്പുരാട്ടിപ്പാറ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുകൾപ്പരപ്പിൽ ഒരു ഫുട്ബാൾ ഗ്രൗണ്ടിനോളം വലിപ്പമുള്ള വിശാലമായ ഇടവും പാറയുടെ ഒരുവശത്തായി ഗുഹയുമുണ്ട്. മറുവശത്ത് കുറ്റിച്ചെടികളും കാട്ടുമരങ്ങളുമായി വന്യഭംഗിയിലാണ് പാറയുടെ നിൽപ്പ്. വാനരന്മാരും മയിലും മുള്ളൻപന്നികളും കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്നു. പ്രകൃതിരമണീയമായ ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന തമ്പുരാട്ടിപ്പാറയുടെ താഴ്വരയിലൂടെ ഒഴുകുന്ന ചിറ്റാറും സമീപത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്. തമ്പുരാട്ടിപ്പാറയെയും പുളിമാത്ത് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കടലുകാണിപ്പാറയെയും ബന്ധിപ്പിച്ചുകൊണ്ട് റോപ്‌വേ ഉൾപ്പെടെയുള്ള ടൂറിസം വികസന സാദ്ധ്യതകളെക്കുറിച്ച് മുൻപ് പഠനം നടത്തിയിരുന്നു. അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ.ബേബി ഇക്കാര്യത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതിനായുള്ള പരിശ്രമങ്ങൾ പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. ഇതേസമയം കടലുകാണിപ്പാറയിൽ പുളിമാത്ത് പഞ്ചായത്തിന്റെ ഇടപെടലിനെത്തുടർന്ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിരവധി പദ്ധതികൾ നടപ്പാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയും ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയും ചെയ്തു. റോപ്പ്‌വേ സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പാക്കി തമ്പുരാട്ടിപ്പാറയെയും ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പരിശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചരിത്രം :

പേരിനു പിന്നിലെ കഥ : രാജഭരണകാലത്ത് പ്രണയത്തിലായിരുന്ന രാജകുമാരിയും കുതിരക്കാരനായ യുവാവും കുതിരാലയത്തിൽ വച്ച് കാണുന്നത് പതിവായിരുന്നു. ഇത് കണ്ടെത്തിയ സേവകന്മാർ ഇക്കാര്യം രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. രാജകുമാരിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് രാജകിങ്കരന്മാരെ ഉപയോഗിച്ച് കുതിരക്കാരനെ വകവരുത്താൻ രാജാവ് തീരുമാനിച്ചു. രാജകുമാരിയും തോഴിമാരും ഉൾപ്പെടെയുള്ള സംഘം നീരാട്ടിനായി ചിറ്റാറിൽ എത്തിയപ്പോൾ സുരക്ഷ ഒരുക്കാനായി വന്ന കുതിരക്കാരനെ കിങ്കരന്മാർ വധിച്ചു. ഇതറിഞ്ഞ രാജകുമാരി ഉഗ്ര തപസിൽ ഏർപ്പെടുകയും ശിലയായി വലയം പ്രാപിക്കുകയുമായിരുന്നു. ഇതാണ് തമ്പുരാട്ടിപ്പാറയായി മാറിയതെന്ന് പറയപ്പെടുന്നു.