തിരുവനന്തപുരം: നഗരത്തിലേക്ക് ശുദ്ധജലവിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ രണ്ടിടത്ത് ചോർച്ച കണ്ടെത്തി. മുട്ടട ടെക്നിക്കൽ സ്‌കൂളിനു മുന്നിലും, തട്ടിനകം പാലത്തിനു സമീപവുമാണ് 900 എം.എം.പി.എസ് പൈപ്പിലുമാണ് ചോർച്ച കണ്ടെത്തിയത്. മുട്ടടയിൽ രണ്ടാഴ്ച മുമ്പേ ചോർച്ച കണ്ടെത്തിയെങ്കിലും അറ്റകുറ്റപ്പണി നീട്ടുകയായിരുന്നു. തട്ടിനകം പാലത്തിൽ തിങ്കളാഴ്ചയാണ് ചോർച്ച കണ്ടെത്തിയത്.ഇതേതുടർന്ന് അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനാൽ നാളെയും മറ്റന്നാളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം പൂർണമായി മുടങ്ങും. നാളെ ആരംഭിക്കുന്ന അറ്റകുറ്റപ്പണി മറ്റന്നാൾ രാത്രി പത്തോടെ പൂർത്തിയാക്കാനാണ് ജല അതോറിട്ടിയുടെ തീരുമാനം.ജോയിന്റിലെ ചോർച്ചയാണോ അതോ പൈപ്പ് മുറിച്ചുമാറ്റി പുതിയത് സ്ഥാപിക്കണോയെന്ന കാര്യം പിന്നീട് മാത്രമേ അറിയാനാകൂ.പൈപ്പ് മുറിച്ചു മാറ്റേണ്ടി വന്നാൽ ജലവിതരണം പുന:സ്ഥാപിക്കുന്നത് നീളുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പേരൂർക്കട, അമ്പലമുക്ക്, ഊളമ്പാറ, ജവാഹർ നഗർ,വെള്ളയമ്പലം,മുട്ടട, നാലാഞ്ചിറ,പരുത്തിപ്പാറ, കവടിയാർ, കുറവൻകോണം, നന്തകോട്, പട്ടം, മുറിഞ്ഞപാലം,മെഡിക്കൽ കോളേജ്,കുമാരപുരം,ഉള്ളൂർ,കേശവദാസപുരം, പാറോട്ടുകോണം,ഇടവക്കോട്‌, ശ്രീകാര്യം,പോങ്ങുംമൂട്,പ്രശാന്ത്നഗർ,ചെറുവയ്ക്കൽ, ചെല്ലമംഗലം,ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ,കുഴിവിള, മൺവിള,കുളത്തൂർ,ആറ്റിപ്ര,അരശുമ്മൂട്‌,പള്ളിത്തുറ,മേനംകുളം, കാര്യവട്ടം,കഴക്കൂട്ടം,സി.ആർ.പി.എഫ്,ടെക്നോപാർക്,ആക്കുളം,തൃപ്പാദപുരം,കിൻഫ്ര,പാങ്ങപ്പാറ,പൗഡിക്കോണം, കരിയം എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക.