തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സി.പി.എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യോജിക്കാവുന്ന സമാന ചിന്താഗതിക്കാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പ്രധാന കേന്ദ്രങ്ങളിൽ ബഹുജന റാലി അടക്കം സംഘടിപ്പിക്കും..

പൗരത്വഭേദഗതി നിയമ വിഷയത്തിൽ കേരളത്തിൽ കോൺഗ്രസിനും ബി.ജെപിക്കും ഒരേ സ്വരമാണ്.ദേശീയതലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. മതനിരപേക്ഷതയുടെ അടിക്കല്ല് തകർത്തിട്ടും നിയമപോരാട്ടത്തിന് പോലും കോൺഗ്രസ് ഒപ്പം നിൽക്കുന്നില്ല. മതരാഷ്ട്രം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് സി.പി.എം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം ശക്തമായി തുടരുകയാണ്.കോൺഗ്രസിന്റെ സംഘടനാപരമായ അപചയമാണ് ഇതിന് കാരണം. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്നകാര്യങ്ങൾ ബി.ജെ.പി അഴിമതി വ്യാപകമാക്കുന്നതിന്റെ ശക്തമായ തെളിവാണ്. ബോണ്ടു വഴി പകുതിയിലധികം പണവും ലഭിച്ചത് ബി.ജെ.പിക്കാണ്. കോർപ്പറേറ്റുകളുടെ പണം ഇലക്ടറൽ ബോണ്ടിന്റെ ഭാഗമായി വാങ്ങില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ പാർട്ടികളാണ് സി.പി.എമ്മും സി.പി.ഐയും.

കേരളത്തിൽ പോരാട്ടം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവന ഗോവിന്ദൻ തള്ളി. കേരളത്തിൽ പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ തന്നെയാണ്. മുഖ്യമന്ത്രിയും ഇതേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ ഇ.പി നടത്തിയ പ്രസ്താവന വിവാദമാക്കേണ്ടതില്ല. രാജീവ് ചന്ദ്രശേഖറെയും ഇ.പി ജയരാജനെയും ബന്ധപ്പെടുത്തി ഉയർന്നിട്ടുള്ള വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ഇ.പി തന്നെ മറുപടി പറയും. ഇത്തരം ആരോപണങ്ങൾ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ല. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ ജയിക്കില്ല. അതിനാൽ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുമെന്ന ആശങ്ക ആർക്കും വേണ്ട.സി.എ.എ പ്രക്ഷോഭത്തിൽ ലീഗ് മാത്രമല്ല, യോജിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.