തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന നിയമ ഭേദഗതിക്കെതിരെ ലോക് സഭയിൽ കേരളത്തിൽ നിന്ന് വോട്ട് ചെയ്തത് സി.പി.എം എം.പി മാത്രമാണെന്നത് നിഷേധിക്കാനാവുമോ എന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.

മറ്റു ചോദ്യങ്ങളും ഉന്നയിച്ചു.

എ.ഐ.സി.സി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്?

ഭാരത് ജോഡോ ന്യായ് യാത്രയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്?

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടർന്ന 2019 ഡിസംബറിൽ രാഹുൽ ഗാന്ധി എവിടെയായിരുന്നു?

ബിൽ അവതരിപ്പിച്ചപ്പോഴും തൊട്ടുപിന്നാലെയും അദ്ദേഹം പാർലമെന്റിൽ ഹാജരായി നിലപാട് പറയാതിരുന്നത് എന്തുകൊണ്ടാണ്?

ഈ വിഷയത്തിൽ ബി.ജെ.പി സർക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താൻ കോൺഗ്രസ് എന്തുകൊണ്ട് മുൻകൈയെടുത്തില്ല?

കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളിൽ നിന്നു കോൺഗ്രസ് പിന്മാറിയത് സമരത്തിന്റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ?

യോജിച്ച സമരങ്ങളിൽ പങ്കെടുത്ത പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്കവാൾ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു?

ഡൽഹി കലാപസമയത്ത് ഇരകൾക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ? സംഘപരിവാർ ക്രിമിനലുകൾ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തിൽ കോൺഗ്രസ് മൗനത്തിലായിരുന്നില്ലേ?

എൻ.ഐ.എ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ചായിരുന്നില്ലേ?