പാറശാല: പാറശാലയിൽ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. വള്ളവിള പുതുവൽ പുത്തൻവീട്ടിൽ ഹനീഫയുടെ മകൻ അസീമിനെയാണ്(27) വ്യാഴാഴ്ച രാത്രി 12.45ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീർ(34),ഭാര്യ അടയ്ക്കാക്കുഴി മാങ്കുഴി ചെറുകോട് വീട്ടിൽ ജെനീഫ ആൽബർട്ട് (26) എന്നിവരെ പൊഴിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നിരീക്ഷണത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അസീമിനെ കൊലപ്പെടുത്തിയശേഷം അപകടമരണമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് സൂചന. ചെങ്കവിള ഒറ്റപ്പാവിള റോഡിൽ പനങ്കാലയ്ക്കു സമീപത്താണ് തലയ്ക്കു സാരമായി പരിക്കേറ്റ അസീമിനെ വഴിയാത്രക്കാർ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലെത്തിച്ചു.

ആദ്യം പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11ഓടെ അസിമിന്റെ മരണം സ്ഥിതീകരിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മാങ്കുഴിയിലുള്ള സ്വന്തം വീട്ടിൽ താമസിക്കുന്ന ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വില്പന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അസീമും തമ്മിൽ ബന്ധമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി അവിചാരിതമായി ഭാര്യവീട്ടിലെത്തിയ ഷമീർ, ഭാര്യയ്ക്കൊപ്പം അസീമിനെ കാണുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടെ ഷമീർ അസീമിനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു. അസീമിന്റെ ബോധം പോയതോടെ മരിച്ചെന്ന് കരുതി ജെനീഫയും ഷമീറും ചേർന്ന് സ്‌കൂട്ടറിന്റെ നടുക്കിരുത്തി ഇയാളെ പനങ്കാലയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. യുവാവ് മരിച്ചതോടെ പൊഴിയൂർ പൊലീസ് തമിഴ്നാട് അതിർത്തിയിലുള്ള അസീമിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇതോടെ അസീം ജെനീഫയുടെ വീട്ടിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. ജെനീഫയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് ഇവർ കുറ്റമേറ്റതായാണ് വിവരം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷമീറിനെ പിടികൂടിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അസീമിന്റെ മാതാവ് ലത്തീഫ. പൊഴിയൂർ എസ്.എച്ച്.ഒ ദീപു, ഗ്രേഡ് എസ്‌.ഐമാരായ പ്രേം, ദീപക്, എ.എസ്‌.ഐ ജയലക്ഷ്മി, സി.പി.ഒമാരായ ഷിബു, ദിപിൻ,ജിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.