വെള്ളറട: ചുട്ടുപൊള്ളുന്ന വേനൽ താങ്ങാനാകാതെ വന്യമൃഗങ്ങൾ നാട്ടിലേക്കെത്തിത്തുടങ്ങി. കുടിവെള്ളം കിട്ടാതായതും വനത്തിനുള്ളിൽ ഭക്ഷണം ലഭ്യമാകാത്തതും കാരണം മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുകയാണ്. ഇതോടെ കർഷകരുടെ കാര്യം കഷ്ടത്തിലായി. കർഷകർക്ക് കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കൃഷിചെയ്ത് കുടംബം പുലർത്താൻ കഴിയാതെ വന്യമൃഗങ്ങളെ ഭയന്ന് കഴിയേണ്ട അവസ്ഥ.

കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു കൂട്ടം മലയോരകർഷകരുടെ ജീവിതം ആശങ്കയിലാണ്. ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി നൽകി.

ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്. മരച്ചീനി, വാഴ, ചേമ്പ്, ചേന, മറ്റു നാണ്യവിളകൾ ഒന്നും തന്നെ കൃഷിചെയ്യാനാകുന്നില്ല. കാട്ടിൽ നിന്നെത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കും.

വന അതിർത്തി കഴിഞ്ഞ് എത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാർ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്ത് ഇനി കൃഷി ഭൂമി കാണില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

 വിളവെടുത്ത് വന്യമൃഗങ്ങൾ

മാവും പുളിയും പ്ലാവും കായ്ച്ചുതുടങ്ങിയതോടെ വാനരൻമാർ ഈ മേഖലയിൽ സജീവമായെത്തും. ചക്കയും മാങ്ങയും പാകമാകും മുൻപേ നശിപ്പിക്കുന്ന കാഴ്ചയാണിവിടെയുള്ളത്. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇട്ടശേഷം സ്ഥലം വിടും. നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്ക ആകുമ്പോൾതന്നെ മുഴുവനും വാനരൻമാർ താഴെയിറക്കും.

വന്യജീവി ആക്രമണം സ്ഥിരമായി

നടക്കുന്ന സ്ഥലങ്ങൾ

വെള്ളറട

അമ്പൂരി

കള്ളിക്കാട്

പന്നിമല

തേക്കുപാറ

കുട്ടമല

കണ്ടംതിട്ട

പാമ്പരംകാവ്

പുറുത്തിപ്പാറ

വാഴിച്ചൽ

പലരും മറന്ന വാഗ്ദാനങ്ങൾ

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രംകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായെത്തും. പലതും മറന്ന് വോട്ടും നൽകി ജയിപ്പിച്ചാൽ പിന്നെയാരും ഈ വഴി വരില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകരുടെ കാര്യം എല്ലാരും മറക്കുകയാണ് പതിവെന്ന് മലയോര കർഷകർ പറയുന്നു.