
ആറ്റിങ്ങൽ: വാമനപുരം നദിയിലെ ജലനിരപ്പ് കുറയുന്നതോടെ കുടിവെള്ള വിതരണ പദ്ധതികളുടെ കാര്യത്തിൽ ആശങ്ക. നിലവിൽ വാമനപുരം നദിയിൽ രണ്ടാഴ്ചയ്ക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്ന് വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കി.
ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് തുടങ്ങി തിരുവനന്തപുരത്തിന്റെ പകുതിയോളം ഭാഗങ്ങളിലും കുടിവെള്ള വിതരണത്തിന് വാമനപുരം നദിയെയാണ് ആശ്രയിക്കുന്നത്. ജല ഉപയോഗം വർദ്ധിച്ചിട്ടും നദിയിൽ ജലസംരക്ഷണത്തിന് ആവശ്യമായ മുൻകരുതൽ വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ജല ദൗർലഭ്യം ആരംഭിച്ചതോടെ കുടിവെള്ള ഉപയോഗത്തിൽ നിയന്ത്രണം വേണ്ടിവരുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചിരുന്നു. മറ്റ് ആവശ്യങ്ങൾക്കായി കുടിവെള്ളം വിനിയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചിറയിൻകീഴ്,വർക്കല താലൂക്കുകൾക്കായി പരവൂർപ്പുഴ കടവിലും സമീപപ്രദേശങ്ങളിലുമായി ഒരു ഡസനോളം പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ മാത്രം രണ്ട് ലക്ഷത്തിലധികം ഗാർഹിക വാട്ടർ കണക്ഷനുകളുണ്ട്.
ചെക്ക് ഡാം നിർമ്മാണം
ഓരോ മണിക്കൂറിലും ജലനിരപ്പ് താഴുന്ന വാമനപുരം നദിയിൽ ജലസംരക്ഷണത്തിനായി പൂവമ്പാറയിൽ ചെക്ക് ഡാം നിർമ്മിച്ചത് മാത്രമാണ് ആകെയുണ്ടായ നടപടി. വേനൽക്കാലത്ത് കടലിൽ നിന്നുള്ള വേലിയേറ്റത്തിൽ ഉപ്പുവെള്ളം നദിയിൽ കലരുന്നത് തടയുന്നതിനാണ് ചെക്ക് ഡാം നിർമ്മിച്ചത്. നിർമ്മാണ സമയത്ത് നിർദ്ദിഷ്ട ഉയരത്തിൽ ഡാം നിർമ്മിക്കുന്നതിൽ നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതോടെ ഉയരം ഒരു മീറ്ററോളം കുറച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാലിപ്പോൾ വർഷംതോറും ചെക്ക് ഡാമിന്റെ ഉയരം താത്കാലികമായി ഒരു മീറ്റർ ഉയർത്തുന്നതിന് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഇക്കുറി 45 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും ഒരു മീറ്റർ ഉയരത്തിലുമാണ് ഡാം താത്കാലികമായി ഉയർത്തിയത്. മതിയായ തടയണകൾ ഇല്ലാത്തതിനാൽ വേനലിൽ നീരൊഴുക്കും ദുർബലമായി.
പ്രവർത്തനങ്ങൾ താളം തെറ്റുമ്പോൾ
2010 മുതൽ നദിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം താളംതെറ്റുകയാണെന്നാണ് പരാതി. വാമനപുരം നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സാദ്ധ്യതാപഠനം നടത്തിയിരുന്നു. നദിയുടെ സമഗ്ര സംരക്ഷണത്തിന് 720 കോടി വരുന്ന പദ്ധതിയുടെ ഡി.പി.ആറാണ് തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ 2 കോടി അനുവദിച്ചെങ്കിലും യാതൊരു നടപടിയും ആരംഭിച്ചില്ല.