
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരന്റെ കൈയിലുള്ളത് 1000 രൂപ. സ്വന്തമായി വീടോ വസ്തുവോ ഇല്ല. എഫ്.ഡി അക്കൗണ്ടിൽ ശമ്പളം വന്ന വകയിൽ 10,44,274 രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാർ സ്വന്തം. കൈയിലുള്ള 6 ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപ വില. 1,18,865 രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പോളിസിയുണ്ട്. തിരുവനന്തപുരം കളക്ടറേറ്റിൽ നൽകിയ നാമനിർദ്ദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളുണ്ട്. 83,437 രൂപ ലോൺ അടയ്ക്കാൻ ബാക്കിയുണ്ട്. ഇതെല്ലാം ചേർത്ത് 24,04,591 രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. 3 ബാങ്ക് അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്. 4,47,467 രൂപയാണു സ്ഥിര നിക്ഷേപം. ലോൺ എടുത്ത തുകയും കൂടി ചേർന്നതാണ് ബാങ്കിലുള്ള പണം. 15.41 ലക്ഷം രൂപ വിലയുള്ള കാർ സ്വന്തം. 164 ഗ്രാം സ്വർണവും ചേർത്ത് 46,76,824 രൂപയുടെ സ്വത്തുണ്ട്. 47,75,000 രൂപ മതിപ്പു വിലയുള്ള വസ്തുവുമുണ്ട്. 10 ലക്ഷം രൂപയുടെ ലോണുണ്ട്. സ്വന്തമായി വീടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.