തിരുവനന്തപുരം: പ്രിയ ശ്രോതാക്കളെ , നിങ്ങളുടെ പ്രിയപ്പെട്ട ആകാശവാണി തിരുവനന്തപുരം നിലയത്തിന് നാളെ 74-ാം പിറന്നാളാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന 75-ം വാർഷികാഘോഷ പരിപാടികൾക്കും നാളെ തുടക്കമാകും. വൈകിട്ട് മൂന്നിന് ആകാശവാണി അങ്കണത്തിൽ നടക്കുന്ന ചടങ്ങ് ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ.എം.ജി.ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും.

കേരളത്തിന്റെ സാംസ്കാരികവും സമൂഹികവുമായ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ നിലയമാണ് 75-ാം വയസിലേക്ക് കടക്കുന്നത്. 1950 ഏപ്രിൽ ഒന്നിനാണ് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. തുടക്കം മുതൽ തന്നെ എഴുത്തുകാരും കലാകാരന്മാരും തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി.

ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്‌മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർകോട്, കവറത്തി, അനന്തപുരി എഫ്.എം നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും.

ടാഗോർ നൽകിയ പേര്

1939 ൽ രവീന്ദ്രനാഥ ടാഗോറാണ് 'ആകാശവാണി' എന്ന് ഓൾ ഇന്ത്യ റേഡിയോയെ ആദ്യം വിശേഷിപ്പിച്ചത്. കൽക്കട്ട ഷോർട്‌വേവ് സർവീസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹം എഴുതിയ കവിതയിലായിരുന്നു ഇത്. 1923 ജൂണിലാണ് രാജ്യത്ത് റേഡിയോ സർവീസ് തുടങ്ങിയതെങ്കിലും 1936 ജൂൺ 8നാണ് ഓൾ ഇന്ത്യ റേഡിയോ ഔപചാരികമായി ആരംഭിച്ചത്.