photo

പാലോട്: നന്ദിയോട് പഞ്ചായത്തിലെ കുടവനാട് പൊൻപാറയിൽ 2020 സെപ്തംബർ 7ന് ജില്ലാ പഞ്ചായത്ത് ഫണ്ടായ 50 ലക്ഷം ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്നേഹകുടീരം പകൽവീട് വർഷങ്ങൾ പിന്നിടുമ്പോഴും തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ശക്തം.10 ലക്ഷം രൂപയോളം ചെലവഴിച്ച് ഫർണിച്ചർ ഉൾപ്പെടെയുളള എല്ലാ ആധുനിക സൗകര്യങ്ങളോടെയും നിർമ്മിച്ച കെട്ടിടത്തിനാണ് ഈ ദുർവിധി. നന്ദിയോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.എസ്.എസ് എന്ന മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയാണ് ഇതിലേക്ക് ആവശ്യമായ 35 സെന്റ് സ്ഥലം വാങ്ങി ജില്ലാ പഞ്ചായത്തിന് കൈമാറിയത്. 2001 ജനുവരി 10ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവാണ് വൃദ്ധസദന നിർമ്മാണത്തിനായി ശിലാസ്ഥാപനം നടത്തിയത്. ശേഷം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വി.എസ്.എസ് കൂട്ടായ്മ സ്ഥലം വൃദ്ധസദനം നിർമ്മിക്കണമെന്ന ഉറപ്പിൻമേൽ ജില്ലാ പഞ്ചായത്തിന് കൈമാറി. നിലവിൽ കെട്ടിടം അടച്ചിട്ട നിലയിലാണ്. ലക്ഷങ്ങൾ ചെലവാക്കി ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും നാളിതുവരെ ഒരാളെപ്പോലും ഇവിടേക്ക് പ്രവേശിപ്പിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണത്തെത്തുടർന്ന് ഈ കെട്ടിടം താത്കാലിക ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി മാറ്റിയിരുന്നു. വയോജനങ്ങൾക്ക് രാവിലെ 8 മുതൽ 5 വരെ വിശ്രമിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും പണികഴിപ്പിച്ചതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഹാരം പാചകം ചെയ്യുന്നതിനുളള അടുക്കള, ടി.വി, പുസ്തകങ്ങൾ, മരുന്ന് സൂക്ഷിക്കുന്നതിനുളള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യ വിരുദ്ധരുടെ താവളം

നിലവിൽ ഈ കെട്ടിടം ഉൾപ്പെടുന്ന മേഖല സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. വനമേഖല കൂടി ആയതിനാൽ ഇത്തരക്കാർക്ക് തമ്പടിക്കാനും പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിത്താവളമാക്കാനുമാണ് ഈ പ്രദേശം ഉപയോഗിക്കുന്നത്.

നടപടിയില്ല

നന്ദിയോട് പഞ്ചായത്തിൽ 120 ഓളം വൃദ്ധജനങ്ങൾക്ക് പകൽ വീടിന്റെ സേവനം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് നന്ദിയോട് പഞ്ചായത്ത് ഭരണസമിതി നിരവധി തവണ ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് കത്ത് നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.