മാവേലിക്കര : കോളിളക്കം സൃഷ്ടിച്ച കായംകുളം സിയാദ് വധക്കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി എസ്.എസ് സീന ഇന്ന് വിധിപറയും. സി.പി.എം പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കായംകുളം വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തിയത് 2020 ഓഗസ്റ്റ് 18ന് രാത്രി 10നാണ്. കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ കായംകുളം എം.എസ്.എം സ്‌കൂളിന് സമീപം വെച്ച് ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്‌മാൻ (വെറ്റമുജീബ്), ഷെഫീക്ക് എന്നിവർ ചേർന്ന് സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് മാരകമായി കുത്തിക്കൊന്നെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിലെ മൂന്നാം പ്രതി കാവിൽ നിസാം എന്ന് വിളിക്കുന്ന നൗഷാദ് കോൺഗ്രസ് നേതാവും അന്നത്തെ കായംകുളം നഗരസഭാ കൗൺസിലറുമായിരുന്നു. ഒന്നാം പ്രതിയെ സംഭവത്തിനു ശേഷം രക്ഷപ്പെടാൻ സഹായിച്ചു എന്നതാണ് നൗഷാദിനെതിരായ കേസ്. തെളിവുകൾ നശിപ്പിച്ച കുറ്റത്തിന് പ്രതിയായ ഷമോൻ വിചാരണക്കിടെ ഒളിവിൽപ്പോയി. 4 ദ്യക്സാക്ഷികൾ ഉൾപ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ഒന്നാംപ്രതി വെറ്റ മുജീബ് മുമ്പ് ഒരു കൊലക്കേസ് ഉൾപ്പടെ 26 കേസിൽ പ്രതിയായിരുന്നിട്ടും ഒരു കേസിൽ പോലും ശിക്ഷ ലഭിക്കാതിരുന്നത് ഗൗരവമായി കാണണം എന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.പ്രിയദർശൻ തമ്പി, അഭിഭാഷകരായ ജി.ഹരികൃഷ്ണൻ, ഓംജി ബാലചന്ദ്രൻ എന്നിവർ ഹാജരായി.