viralatayalam-parishodana

മാന്നാർ: പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഓഫീസ് കുത്തിത്തുറന്ന് 35000 രൂപ കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മാന്നാർ സി​.ഐ ബി.രാജേന്ദ്രൻ പിള്ള, എസ്.ഐ സനീഷ് ടി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ദരായ അപ്പുക്കുട്ടൻ, നിമിഷ, സോബി വിൻസെന്റ്, ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും ഇന്നലെ ക്ഷേത്രത്തിലെത്തി പരിശോധനകൾ നടത്തി. മോഷണം നടന്ന ക്ഷേത്രത്തിൽ നിന്നും മണം പിടിച്ച നായ വീയപുരം- മാന്നാർ റോഡിൽ കൂടി ഒരു കിലോമീറ്ററോളം ഓടി മാന്നാർ തൃക്കുരട്ടി ജംഗ്ഷനിലെ ഒരു കടയുടെ മുൻവശത്ത് എത്തി നിന്നു.

പാവുക്കര 2295-ാം നമ്പർ എൻ.എസ്‌.എസ്. എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ഇന്നലെ പുലർച്ചെയ്ക്കുമിടയിലാണ് മോഷണം നടന്നത്. ഓഫീസ് മുറി കുത്തി തുറന്ന് മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ പൂട്ട് പൊളിച്ച് അതിനുള്ളിലെ ലോക്കറും കുത്തി തുറന്ന് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാവ് കൊണ്ടുപോയത്. മാസം ആദ്യമായതിനാൽ ശമ്പളം കൊടുക്കുന്നതിനും മറ്റുമായി ഓഫീസിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത്. കാണിക്ക വഞ്ചി തുറന്നെടുത്ത കാശും വഴിപാടായി പലപ്പോഴായി ലഭിച്ച സ്വർണവും ഓഫീസിൽ സൂക്ഷിച്ചിരുന്നുവെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ അവയൊന്നും നഷ്ടപ്പെട്ടിരുന്നില്ല.