
മാവേലിക്കര : സംരക്ഷിക്കുവാൻ ബന്ധുക്കൾ തയ്യാറാകാതിരുന്നതിനെത്തുടർന്ന് വൃത്തിഹീനവും സുരക്ഷിതവുമല്ലാത്ത സാഹചര്യത്തിൽ കടിഞ്ഞിരുന്ന, പല്ലാരിമംഗലം മുളളിക്കുളങ്ങര തഴയിൽ വടക്കതിൽ പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ പൊന്നമ്മയെ (75) പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.മോഹൻകുമാറിന്റെ ഇടപെടലിലാണ് നടപടി.
എഴുന്നേറ്റിരിക്കാൻ പോലും ത്രാണിയില്ലാത്ത പൊന്നമ്മയ്ക്ക് ഭക്ഷണം കഴിക്കാൻ കൂടി കഴിയുമായിരുന്നില്ല. വീടിനുചുറ്റും കാടുവളർന്ന നിലയിലായിരുന്നു. രണ്ട് ആൺമക്കളാണ് പൊന്നമ്മയ്ക്കുണ്ടായിരുന്നത്.
ഒരാൾ വൃക്കരോഗം ബാധിച്ച് മൂന്നു വർഷം മുമ്പ് മരിച്ചു. രണ്ടാമത്തെ മകന് അമ്മയേ സംരക്ഷിക്കാൻ തക്ക ശാരീരികാരോഗ്യം ഇല്ലെന്ന് ബോദ്ധ്യമായ ഡോ.മോഹൻകുമാർ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനേ സമീപിക്കുകയായിരുന്നു.
തുടർന്ന് കസ്തൂർബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി, വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ, വെൽഫയർ ഓഫീസർ സിന്ധു ചേലക്കോട്ട്, ആരോഗ്യ പ്രവർത്തകരായ ഗീത, ബിന്ദു, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.മോഹൻകുമാർ, മുൻ പഞ്ചായത്ത് അംഗം പത്മകുമാരി, എ.ഡി.എസ് സെക്രട്ടറി ഉഷ, ആശാവർക്കർ ശ്രീവിദ്യ, തൊഴിലുറപ്പ് മേറ്റ് ലീല, പൊതുപ്രവർത്തകനായ ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.