ambala

അമ്പലപ്പുഴ : അശാസ്ത്രീയമായ നിർമ്മാണ രീതികളെത്തുടർന്ന് പുറക്കാട്ട് ദേശീയപാത യാത്രക്കാർക്ക് മരണക്കെണിയാകുന്നു. 17ദിവസങ്ങൾക്കുള്ളിൽ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചു ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ദേശീയപാത പുനർനിർമ്മാണത്തിന്റെ ഭാഗമായി ഉയർത്തുന്ന ഭാഗങ്ങളിലെ മണ്ണ് റോഡിലേക്ക് വീഴുന്നതും ഗ്രാവൽ റോഡരികിൽ കൂട്ടിയിടുന്നതുമാണ് അപകടം വിളിച്ചുവരുത്തുന്നത്.

മാർച്ച് 22ന് സ്കൂട്ടറിൽ കാർ ഇടിച്ച്, സ്കൂട്ടർ യോത്രക്കാരും കെട്ടിട നിർമ്മാണ തൊഴിലാളികളുമായ 2 സുഹൃത്തുക്കൾ മരിച്ചിരുന്നു. തോട്ടപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ (55), പ്രസാദ് (54) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ബൈക്ക് യാത്രക്കാരായ ഒരു കുടുംബത്തിലെ 3 പേരും ഇതേ ഭാഗത്ത് അപകടത്തിൽ മരിച്ചു. പുറക്കാട് പുന്തല ആനന്ദേശ്വരം കളത്തിൽപ്പറമ്പ് വീട്ടിൽ സുദേവ് (43), ഭാര്യ വിനീത (36), മകൻ ആദി എസ് ദേവ് (12) എന്നിവരാണ് മരിച്ചത്. മുന്നിൽ പോയ സൈക്കിൾ ഇവർ സഞ്ചരിച്ച ബൈക്കിൽ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് മൂവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡരികിൽ ഗ്രാവൽ കൂട്ടിയിട്ടിരിക്കുന്നതിനാലാണ് ഇവർക്ക് ബൈക്ക് സൈഡിലേക്ക് ഒതുക്കാൻ കഴിയാതിരുന്നത്. ദേശീയപാതയിൽ കളർകോട് മുതൽ തോട്ടപ്പള്ളി വരെ പല ഭാഗത്തും ഇതേ സ്ഥിതിയാണുള്ളത്.

ഭീഷണിയായി ഗ്രാവൽ കൂനകൾ

 കളർകോട് മുതൽ തോട്ടപ്പള്ളി വരെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി മാറി

 റോഡരികിലേക്ക് ബൈക്ക് ഒതുക്കി മാറ്റാനാൻ കഴിയാത്തതാണ് അപകടങ്ങൾ വിളിച്ചുവരുത്തുന്നത്

 മഴ പെയ്യുമ്പോൾ റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഗ്രാവൽ മഴവെള്ളവുമായി കലർന്ന് റോഡിലേക്ക് ഒഴുകിയെത്തും

 ഇതേത്തുടർന്ന് ബൈക്കുകൾ തെന്നി നിയന്ത്രണം വിട്ട് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്

വെങ്ങളിലെ റോഡുകൾ പൂർത്തിയാക്കി ദേശീയപാത നിർമ്മാണം നടത്തിയിരുന്നെങ്കിൽ പ്രദേശവാസികൾക്ക് ദേശീയപാതയിൽ കയറാതെ ഇതു വഴിയാത്ര ചെയ്യാൻ കഴിയുമായിരുന്നു. ദേശീയ പാതയിലെ പല സ്ഥലങ്ങളിലും അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്

- നാട്ടുകാർ