* രണ്ട് പേർക്ക് പരിക്ക്

ആലുവ: തേവക്കലിൽ പൊതുസ്ഥലത്തിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തവരെ ലഹരിമാഫിയസംഘം വീടുകളിൽ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ആറുപേർക്കെതിരെ എടത്തല പൊലീസും തൃക്കാക്കര പൊലീസും കേസെടുത്തു.

തേവക്കൽ ചിറമോളത്ത് റോഡിൽ ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊതുസ്ഥലത്തിരുന്ന് ലഹരിഉപയോഗിക്കുന്നത് സമീപവാസിയായ ഘോഷ് (44) ചോദ്യംചെയ്തു. ഇതേത്തുടർന്ന് ലഹരിസംഘം ഘോഷിനെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. ചെവിക്ക് അടിച്ചതിനെത്തുടർന്ന് കേൾവി നഷ്ടപ്പെടുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ സംഘടിതമായി പ്രതികൾക്കെതിരെ തിരിഞ്ഞതോടെ പിൻവാങ്ങിയ സംഘം 9.45ഓടെ 20ഓളം പേരുമായി പറമാട്ട് രാജേഷിന്റെ വീട്ടിൽ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. രാജേഷിന്റെ തലയിൽ ആറ് തുന്നലുണ്ട്. ഇരുവരെയും കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെ ആശുപത്രിയിലെത്തിയും ആക്രമിസംഘം പരിക്കേറ്റവരെയും കൂട്ടിരിപ്പുകാരെയും ഭീഷണിപ്പെടുത്തി. കേസുമായി മുന്നോട്ട് പോയാൽ വിവരമറിയുമെന്നായിരുന്നു ഭീഷണി.

തേവക്കലിൽ റോഡിന്റെ ഒരുവശം എടത്തല പൊലസ് പരിധിയും മറുവശം തൃക്കാക്കര സ്റ്റേഷൻ പരിധിയുമാണ്. ഘോഷിനെ മർദ്ദിച്ച സംഭവത്തിൽ തൃക്കാക്കര പൊലീസിലും രാജേഷിനെ മർദ്ദിച്ച സംഭവത്തിൽ എടത്തല പൊലീസിലുമാണ് പരാതി.

കേസ് ഭയന്ന് മർദ്ദനം നടത്തിയവരും നാട്ടുകാർ മർദ്ദിച്ചെന്നാരോപിച്ച് ആശുപത്രിയിൽ ചികിത്സതേടി. കേസ് സംബന്ധിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് എടത്തല എസ്.എച്ച്.ഒ ഹരികൃഷ്ണൻ പറഞ്ഞു.

എടത്തല സ്റ്റേഷനിലെ

ഫോൺ തകരാറിൽ

ആലുവ: എടത്തല പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോൺ തകരാറിലായതിനാൽ നാട്ടുകാർക്ക് പൊലീസുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതി. തകരാർ പരിഹരിക്കാൻ പൊലീസും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
എടത്തല പഞ്ചായത്തിലെ തേവയ്ക്കലിൽ പൊതുസ്ഥലത്തിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തവരെ ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും ചേർന്ന് വീട് കയറി ആക്രമിക്കുന്ന സമയത്ത് എടത്തല പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാഫിയസംഘം ഏറെനേരമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ലഹരി മാഫിയക്കെതിരായ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നേതാക്കളായ ഷിബു ജോസഫ്, ജി.എസ്. വിനോദ്, പ്രദീപ്കുമാർ എന്നിവർ ആവശ്യപ്പെട്ടു.