കൊച്ചി: 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മേയിൽ രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താൻ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്ക് ഹൈക്കോടതിയുടെ അനുമതി. കുടിവെള്ളം, ഫാൻ, ലൈറ്റ് തുടങ്ങിയവയും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന ഡിവിൻബെഞ്ച് നിർദ്ദേശിച്ചു.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടായതിനാൽ വെക്കേഷൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും പെരുമ്പാവൂരിലെ പ്രഗതി അക്കാഡമിയുമാണ് ഹർജി നൽകിയത്. ഫെബ്രുവരി-മാർച്ച് മാസത്തിൽ വാർഷിക പരീക്ഷ നടക്കാനിരിക്കെ പഠനം പൂർത്തിയാക്കാൻ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും സംഘടനാ രക്ഷാധികാരി ഡോ. ഇന്ദിര രാജൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേരള വിദ്യാഭ്യാസച്ചട്ടം (കെ.ഇ.ആർ) ബാധകമല്ലാത്ത സ്‌കൂളുകളിൽ കെ.ഇ.ആർ പ്രകാരം അവധിക്കാലം ക്രമീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി വിലയിരുത്തി.