കൊച്ചി: പള്ളുരുത്തി സ്വദേശിനി നഴ്‌സ് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെരുമ്പടപ്പ് വേളാങ്കണ്ണി സ്വദേശിനി ടി.എം. മായയാണ് (37) മരിച്ചത്. സുഹൃത്തും സ്വകാര്യ ആശുപത്രി അഡ്മിനിട്രേറ്ററുമായ ഉത്തർപ്രദേശുകാരൻ ദീപക് കാട്ടിയാറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമെന്നാണ് സംശയിക്കുന്നത്.

കൊച്ചിയിൽ നഴ്‌സിംഗ് കോളേജ് ട്യൂട്ടറായിരുന്നു മായ. ഭോപ്പാലിലെ ആശുപത്രിയിൽ ജോലികിട്ടി മൂന്ന് വർഷം മുമ്പാണ് ഭർത്താവ് രാജുവിനൊപ്പം ലാൽഘട്ടിയിലേക്ക് മാറിയത്. ജോലിയൊന്നും ലഭിക്കാത്തതി​നെ തുടർന്ന് രാജു നാട്ടിലേക്ക് തിരിച്ചുപോന്നു. 11വയസുകാരനായ മകനൊപ്പം വാടക അപ്പാർട്ട്മെന്റിലാണ് മായ കഴിഞ്ഞിരുന്നത്. രാജുവുമായി മായ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് വാഹനാപകടത്തിൽ അമ്മ മരിച്ചെന്ന വിവരം മകൻ രാജുവിനെ വിളിച്ചറിയിച്ചത്.

സുഹൃത്തുക്കൾ നൽകിയ പണംകൊണ്ട് അന്നുവൈകിട്ട് വിമാനമാർഗം രാജു ഭോപ്പാലി​ൽ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. സംഭവദിവസം മായ ദീപക്കിന്റെ ഫ്ലാറ്റിൽ പോയിരുന്നു. ഇവി​ടെവച്ച് മായ കുഴഞ്ഞുവീണെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ദീപക്ക് അറിയി​ച്ചത്. കഴുത്തിലും മറ്റും പാടുകൾകണ്ട് സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിന് കൈമാറുകയായിരുന്നു. ദീപക്കിന്റെ ഫ്ലാറ്റിൽ രക്തക്കറയും മർദ്ദനത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസിന് ലഭിച്ച വിവരം.മായയുടെ പിതാവ് നേരത്തേ മരിച്ചു.

. നാട്ടുകാരനായ രാജുവുമായി പ്രണയവിവാഹമായിരുന്നു. പാലക്കാടുള്ള സഹോദരിക്കൊപ്പമാണ് മായയുടെ അമ്മ കഴിയുന്നത്. മറ്റൊരു സഹോദരി കോയമ്പത്തൂരിലാണ്. മായയുടെ സംസ്കാരം ഭോപ്പാലിൽ നടത്തി.