കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ആലുവ യു.സി കോളേജിലെത്തി പൊതുനിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി ക്രമീകരണങ്ങൾ വിലയിരുത്തി. പോളിംഗിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോംഗ്റൂം സംവിധാനവും പരിശോധിച്ചു. സുരക്ഷാ സംവിധാനങ്ങൾ ഉദ്യോഗസ്ഥരുമായി വിശകലനം ചെയ്തു.

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട്
നിയമസഭ നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് യു.സി കോളേജിൽ സൂക്ഷിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ആവശ്യമായ കുടിവെള്ളം, ശൗചാലയങ്ങൾ തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ എൻ.എസ്.കെ ഉമേഷ്, ചാലക്കുടി മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ ആശാ സി. എബ്രഹാം, ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും നിരീക്ഷകനൊപ്പം ഉണ്ടായിരുന്നു.