പെരുമ്പാവൂർ: എം.സി റോഡിൽ കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കിടയിൽ വ്യത്യസ്ത നാല് അപകടങ്ങളിലായി സംഭവിച്ചത് അഞ്ച് മരണങ്ങൾ. മേഖലയിൽ റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മനുഷ്യ ജീവനുകൾ പൊലിയുന്നത് തടയാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ മാർച്ച് പത്താം തീയതി ബൈക്കിന് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് 68 വയസുള്ള മാളിയേക്കൽ റോസി മരണപ്പെട്ടു. ഏപ്രിൽ ഒന്നിന് കാലടി പഞ്ചായത്തിന് സമീപം ഉണ്ടായ അപകടത്തിൽ വട്ടത്തറ ദേവസ്വംകുടി റോസി എന്ന 75 കാരിയാണ് ലോറി ഇടിച്ച് മരിച്ചത്. പുല്ലുവഴിയിൽ ഒന്നാം തീയതി തന്നെ വളാഞ്ചേരി വി.കെ. സദൻ (54) അപകടത്തിൽ മരണപ്പെട്ടിരുന്നു .ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബൈക്കിന് പിന്നിൽ ടോറസ് ഇടിച്ച് കോതമംഗലം സ്വദേശിയായ എൽദോയ്ക്കും നേഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസി (24) ക്കും ജീവൻ നഷ്ടമായത്.
എം സി റോഡിൽ നിരന്തരമായി ഇത്തരം അപകടങ്ങൾ നടക്കുന്നതിന് പുറമേ ആലുവ പെരുമ്പാവൂർ - കോതമംഗലം - മൂന്നാർ റോഡിലും ആറോളം പേർ ഈ കാലയളവിൽ മരണപ്പെട്ടിട്ടുണ്ട്. ഈ രണ്ടു റോഡുകളിലും ടിപ്പറുകളും ടോറസുകളും ഉൾപ്പെടെയുള്ളവയുടെ വേഗത നിയന്ത്രിച്ചേ മതിയാകൂ എന്ന് എം.എൽ.എ ഗതാഗത വകുപ്പിനോടും ആഭ്യന്തരവകുപ്പിനോടും ആവശ്യപ്പെട്ടു. ഉയർന്ന എസി ക്യാബിനിൽ ഇയർഫോൺ വച്ചാണ് പല ടോറസ് ഡ്രൈവർമാരും വണ്ടിയോടിക്കുന്നത്.ചെറുവാഹനങ്ങളെ ശ്രദ്ധിക്കുകയോ റോഡ് മര്യാദ കാണിക്കുകയോ ചെയ്യാത്ത ഹെവി മോട്ടോർ വാഹനങ്ങളെ നിയന്ത്രിക്കാൻ തയ്യാറായില്ലെങ്കിൽ അവയെ തെരുവിൽ തടയാൻ ജനങ്ങളോടൊപ്പം താൻ മുന്നിട്ടിറങ്ങുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു . അമിത ലാഭം പൂണ്ട് അമിത ലോഡ് കയറ്റി മണ്ഡലത്തിലെ റോഡുകൾ തകരുകയാണ്.
നേരെയാക്കണം ഇവയൊക്കെ
റോഡ് സുരക്ഷാ അടയാളങ്ങളുടെ അഭാവം
ദിശ സൂചക അടയാളങ്ങൾ മാഞ്ഞു പോയിരിക്കുന്നു
രാത്രികാലങ്ങളിൽ വേണ്ടത്ര പ്രകാശത്തിന്റെ കുറവ്
ക്യാമറ വച്ച് ജനങ്ങളെ പിഴിയുന്ന സർക്കാർ ആവശ്യമായ റോഡ് സൗകര്യങ്ങൾ ചെയ്തു കൊടുക്കണം
എൽദോസ് കുന്നപ്പള്ളി എം. എൽ. എ