മൂവാറ്രുപുഴ : പീരുമേട് മണ്ഡലത്തിലെ അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പര്യടനം വികസന സന്ദേശ യാത്രയായി മാറി. വെള്ളിയാഴ്ച രാവിലെ 8ന് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാളാടിയിൽ നിന്നാണ് പര്യടനത്തിന് തുടക്കമായത്. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയോരത്ത് വാളാടിയിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് കറുപ്പ് പാലത്തും, മൂന്നാമത് പോയിന്റായ മുല്ലപ്പെരിയാർ ജലം ആദ്യമെത്തുന്ന ജനവാസ കേന്ദ്രമായ വള്ളക്കടവിലുമായിരുന്നു സ്വീകരണം. താൻ എം.പിയായിരുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ഉറച്ച നിലപാടിലൂന്നി ഇടപെടാൻ കഴിഞ്ഞതായും ജോയ്സ് ജോർജ് വിവിധ കേന്ദ്രങ്ങളിൽ പറഞ്ഞു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പരമ്പരാഗത രീതിയിൽ ആരതി ഒഴിഞ്ഞും ഏലക്കാ മാലയും കൊളുന്ത് മാലയും അണിയിച്ചും പുഷ്പവൃഷ്ടിയും നടത്തിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. വാദ്യ മേളങ്ങളും പടയണിയും മറ്റു കലാരൂപങ്ങളും സ്വീകരണ പരിപാടിയെ മികവുറ്റതാക്കി. അഡ്വ. ജോയ്സ് ജോർജ് ഇന്ന് ഉടുമ്പൻചോല മണ്ഡലത്തിൽ പര്യടനം നടത്തും.