
കൊച്ചി: ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണത്തിനായി കനാലിന്റെ വീതിയും ആഴവും വർദ്ധിപ്പിക്കുന്ന ജോലികൾക്കായി 17 മുതൽ വാഹന നിയന്ത്രണം. പൈലുകളുടെ ലോഡ് ടെസ്റ്റിംഗ് മുന്നോടിയായാണിത്. രണ്ടാഴ്ചത്തേക്ക് ഇരുചക്രവാഹനങ്ങളും ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസുകൾക്കും മാത്രമാണ് പാലത്തിലൂടെ പ്രവേശനം.
ചിലവന്നൂർ ഭാഗത്ത് നിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും തിരിച്ചുവിടും. ഭാരവാഹനങ്ങൾ കെ.പി. വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണം. തൈക്കൂടം ഭാഗത്ത് നിന്നുള്ളവ ജനതാ റോഡ് അല്ലെങ്കിൽ ബൈപ്പാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും. പാലത്തിന്റെ പുനർനിർമ്മാണം 2025 ജൂണിൽ പൂർത്തിയാക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്.
നിർമ്മാണം ഉന്നത നിലവാരത്തിൽ
മാർച്ച് ഏഴിനാണ് ബണ്ട് റോഡ് നിർമ്മാണ ജോലികൾ പുനരാരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണ് ടെൻഡർ. പൊതുജനങ്ങൾക്ക് ഒത്തുകൂടാനും കായൽ ഭംഗി ആസ്വദിക്കാനുമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതകളടക്കം വിവിധ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് 180 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പുതിയ പാലത്തിന്റെ നിർമ്മാണം. കനാലിന്റെ ഇരു ഭാഗങ്ങളിലുമുള്ള നടപ്പാതയാണ് മുഖ്യ ആകർഷണം. തണൽ മരങ്ങളും ഇരിപ്പിടങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള കിയോസ്‌കുകളും സ്ഥാപിക്കും.
 വെള്ളക്കെട്ടിന് പരിഹാരമാകും
കെ.എം.ആർ.എല്ലിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന പദ്ധതിയുടെ ഭാഗമായി ഈ മേഖലയിൽ ഡ്രഡ്ജിംഗ് നടത്തുകയും കായലിലെ പോളകൾ നീക്കം ചെയ്യുകയും ചെയ്യുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ പാലം വരുന്നതോടെ കുമ്പളം, തേവര ഭാഗങ്ങളിൽ നിന്ന് വരുന്ന വാട്ടർ മെട്രോ സർവീസുകളെ എളംകുളം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കാനാകും. ബണ്ട് റോഡ് മുതൽ എളംകുളം മെട്രോ സ്റ്റേഷൻ വരെയുള്ള പുറമ്പോക്ക് ഭൂമിയുടെ അതിർത്തി ജില്ലാ ഭരണകൂടം നിർണയിക്കുന്ന മുറയ്ക്ക് ഡി.പി.ആർ പൂർത്തീകരിക്കും.
ടൂറിസം സാദ്ധ്യതകളും ലക്ഷ്യം
ജലഗതാഗത രംഗത്തെ ടൂറിസം സാദ്ധ്യതകൾ കൂടി മുന്നിൽക്കണ്ടുള്ള വികസനമാണ് കെ.എം.ആർ.എൽ നടത്തുന്നത്. തണ്ണീർമുക്കം ബണ്ട് മുതൽ മരട് വഴി എളംകുളം ഭാഗത്തേക്ക് ടൂറിസ്റ്റ് ബോട്ടുകൾക്ക് സർവീസ് നടത്താനുള്ള സാഹചര്യമൊരുക്കും. പെഡൽ ബോട്ടിംഗ്, കയാകിംഗ് ഉൾപ്പെടെയുള്ള വാട്ടർ സ്‌പോർട്‌സ് സാദ്ധ്യതകളും ഒരുങ്ങും.