കോലഞ്ചേരി: വേനൽചൂടിൽ വെന്തുരുകുന്നതിനിടയിൽ അപ്രതീക്ഷിതമായി വന്ന മഴയെ തുടർന്ന് റബർ തോട്ട മേഖല മുപ്ലിവണ്ടുകൾ കീഴടക്കുന്നു. പൊള്ളുന്ന ചൂട് രാത്രി വൈകിയും തുടരുമ്പോൾ ജനലും വാതിലും തുറന്നിട്ടിരിക്കുന്നവർക്ക് ഇടിത്തീയായി വണ്ടാക്രമണം തുടങ്ങിയതോടെ സ്വസ്ഥത നഷ്ടപ്പെടുന്ന അവസ്ഥയിലായി. വൈകുന്നേരമായാൽ വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കുന്നില്ല. ഭക്ഷണത്തിലടക്കം വണ്ടുകൾ പൊഴിഞ്ഞു വീഴുന്നു.

വേനൽമഴ തുടങ്ങിയതിന് ശേഷമാണ് ഇവയുടെ ആക്രമണം രൂക്ഷമായത്. വീടുകളിലേക്കുള്ള നൂറു കണക്കിന് വണ്ടുകളുടെ ഇരച്ചുകയ​റ്റവും ഇവയുടെ രാത്രികാല സഞ്ചാരവും മനുഷ്യജീവിതം ദുസ്സഹമാക്കുകയാണ്.

റബറിന്റെ വീണു കിടക്കുന്ന വാടിയ തളിരിലകളാണ് വണ്ടുകളുടെ ഇഷ്ടഭക്ഷണം. റബർ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ. ചൂടിനെ പേടിയാണെങ്കിലും വെളിച്ചമാണ് വണ്ടുകൾക്ക് പ്രിയം. വെളിച്ചം കടക്കുന്നിടത്തെല്ലാം വണ്ടുകൾ കൂട്ടമായി എത്തും. മേച്ചിലോടിനുള്ളിൽ ഒളിച്ചുകൂടുന്നതിനാൽ ഓട്ടുറുമ, ഓട്ടെരുമ, ഓട് വണ്ട് എന്നീ പേരുകളും ഇവയ്ക്കണ്ട്. 1970കളിൽ തൃശൂർ ജില്ലയിലെ മുപ്ലിയിലെ തോട്ടങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം ആദ്യമായി കാണുന്നത്. അതിനാലാണ് ഇവയ്ക്ക് മുപ്ലി വണ്ടെന്ന പേര് ലഭിച്ചത്. ലുപ്രോപ്സ് ട്രിസ്റ്റിസ് (Luprops tristis) എന്നാണ് ശാസ്ത്രനാമം.

കീടനാശിനി തന്നെ ശരണം

മണ്ണെണ്ണ സ്‌പ്രേ ചെയ്തായിരുന്നു മുപ്ലി വണ്ടുകളെ നശിപ്പിച്ചിരുന്നത്. മണ്ണെണ്ണ ലഭിക്കാത്തതും മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം വീടുകളിൽ തങ്ങി നിൽകുമെന്നതും പ്രശ്നമാണ്. സെൻട്രി എന്ന കീടനാശിനി കൊണ്ടു ഫലപ്രദമായി ഇതിനെ നേരിടാമെന്ന് വണ്ട് ഭീഷണി മേഖലയിലുള്ളവർ പറയുന്നു. ഇതൊരു വെളുത്ത പൊടിയാണ്. ഒരു ലി​റ്റർ വെള്ളത്തിൽ നാലു ഗ്രാം എന്ന കണക്കിൽ കലക്കി ചുവരിലും പ​റ്റിയിരിക്കുന്ന വിടവുകളിലും കടന്നു വരുന്ന ഇടങ്ങളിലും സ്‌പ്രെ ചെയ്താൽ പൂർണമായും വണ്ടുകൾ നശിച്ചു പോകും. ഹംല 550യും ഫലപ്രദമാണ്‌.

മുപ്ലി വണ്ടിന്റെ വിസർജ്യം തൊലിപ്പുറത്തു ചൊറിച്ചിലും പൊള്ളലുമുണ്ടാക്കും.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂക്കടപ്പ്, തുമ്മൽ, അസഹ്യമായ കണ്ണു ചൊറിച്ചിലുമെല്ലാം അനുഭവപ്പെടാം.