ചിങ്ങവനം: റിക്രൂട്ടിംഗ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കയച്ച തൃശൂർ മേച്ചേരിപ്പടി ഭാഗത്ത് തിരുവത്ത് വീട്ടിൽ മുഹമ്മദ് നിൻഷാദിനെ (48) ചിങ്ങവനം പൊലീസ് അറസ്റ്റുചെയ്തു.

തോപ്പുംപടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാൾക്ക് വിദേശത്തേക്ക് ജോലിക്കായി ആളുകളെ അയക്കുന്നതിന് ഉണ്ടായിരിക്കേണ്ട ലൈസൻസോ മറ്റ് രേഖകളോ ഇല്ല. എന്നാൽ ഇയാൾ പനച്ചിക്കാട് സ്വദേശിനിയായ യുവതിയെ വിസിറ്റിംഗ് വിസയിൽ ജോലിക്കായി വിദേശത്തേക്ക് മാർച്ച് 7ന് പറഞ്ഞയക്കുകയായിരുന്നു. വിദേശത്തുള്ള ഏജന്റിൽനിന്ന് പണം കൈപ്പറ്റുകയും ചെയ്തു. തുടർന്ന് വിദേശത്ത് എത്തിയ യുവതിക്ക് പറഞ്ഞ ജോലി നൽകാതെ ഇവരെ കബളിപ്പിച്ചു. യുവതി വിവരം വീട്ടിൽ അറിയിക്കുകയും ഭർത്താവ് പെലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് നിൻഷാദിനെ റിമാൻഡ് ചെയ്തു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.