ആലുവ: തൃശൂർ പൂരം കാണാൻ പോയ യുവാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണു മരിച്ചു.
പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് പഞ്ചായത്തിൽ നൂറോമ്മാവ് പടിഞ്ഞാറെകൂറ്റ് വീട്ടിൽ വർഗീസ് തോമസിന്റെ(സണ്ണി) മകൻ റോജി വർഗീസ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 7.15നായിരുന്നു അപകടം.
തിരുവനന്തപുരം - ചെന്നൈ മെയിൽ ട്രെയിൻ മൂന്നാം നമ്പർ പ്ളാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ വാതിലിന് അരികിലായിരുന്ന റോജി പിടിവിട്ട് ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഉടൻ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും എത്തിച്ചു. പരിക്ക് ഗുരുതരാവസ്ഥയിലായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.
മാർബിൾ തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ റോജി തൃശൂർ പൂരം കാണുന്നതിനാണ് വീട്ടിൽ നിന്നും പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നെല്ലിമൂട് സെന്റ് മേരീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ . പിതാവ് വർഗീസ് തോമസ് നൂറോമ്മാവ് പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റ്മാനാണ് . മാതാവ്: ലക്ഷ്മിക്കുട്ടി. ഏകസഹോദരൻ: രഞ്ജി വർഗീസ്.