കൊച്ചി: പത്താം ടെർമിനലായ ഫോർട്ടുകൊച്ചിയിലേക്ക് വാട്ടർമെട്രോയുടെ സർവീസിന് ഇന്നലെ ആഘോഷമായ തുടക്കം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടനച്ചടങ്ങുകളുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെട്ട അതിഥികളുമായി ഹൈക്കോടതി ടെർമിനലിൽ നിന്ന് രാവിലെ പത്തിന് ആദ്യബോട്ട് പുറപ്പെട്ടു. യാത്രക്കാർക്കൊപ്പം കെ.എം.ആർ.എൽ. എം.ഡി. ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ സന്തോഷ് ജോർജ് കുളങ്ങര ഉൾപ്പടെയുള്ളവർ കന്നിയാത്രയിൽ പങ്കാളികളായി. വാട്ടർ മെട്രോ സി.ഒ.ഒ സാജൻ ജോണും പങ്കെടുത്തു.

ഇന്നു മുതൽ തിരക്ക് അനുസരിച്ച് 20-30 മിനിറ്റുകളുടെ വ്യത്യാസത്തിൽ ഫോർട്ടുകൊച്ചി സർവീസ് ഉണ്ടാകും. ഇന്നലെ കനത്ത തിരക്കാണ് റൂട്ടിലുണ്ടായത്. വിനോദസഞ്ചാരികളായരുന്നു ഏറെയും. ഹൈക്കോടതി ജംഗ്ഷൻ ടെർമിനലിൽ യാത്രികരുടെ നീണ്ട ക്യൂവായിരുന്നു തുടർച്ചയായി. ഫോർട്ടുകൊച്ചി ടെർമിനലിലും ഇതായിരുന്നു അവസ്ഥ. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് വാട്ടർ മെട്രോ സർവീസ്. അവധിക്കാലമായതിനാൽ സഞ്ചാരികളുടെ തിരക്ക് അനുസരിച്ച് സമയങ്ങളിൽ വ്യത്യാസവും വരാം.

 നിർമ്മാണം വൈകി

ആദ്യഘട്ടത്തിൽ തന്നെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചിയിലേക്ക് സർവീസ് നിശ്ചയിച്ചിരുന്നതാണെങ്കിലും ടെർമിനൽ നിർമ്മാണം വൈകിയതാണ് പ്രശ്നമായത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി ആരംഭിച്ച വാട്ടർമെട്രോ ഏപ്രിൽ 25ന് ഒരുവർഷം പൂർത്തിയാക്കും. 14 ബോട്ടുകളാണ് ഇപ്പോൾ സർവീസിലുളളത്. കൊച്ചിൻ ഷിപ്പ്‌യാർഡാണ് ആധുനിക ഇലക്ട്രിക് ബോട്ടുകൾ നിർമ്മിക്കുന്നത്. ഒരു ബോട്ട് അടുത്തിടെയാണ് ലഭിച്ചത്. 38 ടെർമിനലുകളിലൂടെ 16 റൂട്ടുകളാണ് വാട്ടർമെട്രോ വിഭാവനം ചെയ്യുന്നത്.

40 രൂപ

• ഫോർട്ടുകൊച്ചി ടിക്കറ്റ് നിരക്ക് 40 രൂപ

5 റൂട്ടുകൾ

പത്ത് ടെർമിനലുകളിലേക്കും അഞ്ച് റൂട്ടുകളിലേക്കും വാട്ടർ മെട്രോയ്ക്ക് സർവീസ് ആയി. മുളവുകാട് നോർത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

സർവീസ് റൂട്ടുകൾ

• ഹൈക്കോർട്ട് - വൈപ്പിൻ

• ഹൈക്കോർട്ട് - ബോൾഗാട്ടി, സൗത്ത് ചിറ്റൂർ

• സൗത്ത് ചിറ്റൂർ - ഏലൂർ- ചേരാനല്ലൂർ

• ഹൈക്കോർട്ട് - ഫോർട്ടുകൊച്ചി

• വൈറ്റില - കാക്കനാട്