ആലുവ: അശോകപുരം ഗാന്ധിനഗറിൽ കാവിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മൂന്ന് നാൾ നീണ്ടുനിൽക്കുന്ന വലിയ ഗുരുതി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. നിർമ്മാല്യദർശനത്തോടെ ആരംഭിച്ച ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
ക്ഷേത്രം മേൽശാന്തി ഘടനാനന്ദനാഥ പാദതീർത്ഥ, മേൽശാന്തി പറവൂർ മിഥുൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. കോളനിപ്പടി ശ്രീകുമാരധർമ്മശാസ്ത നാരായണീയ സമിതി നയിച്ച നാരായണീയപാരായണത്തിലും നിരവധി ഭക്തർ പങ്കെടുത്തു. ദീപാരാധന, മഹാഗണപതിങ്കൽ അപ്പംമൂടൽ, തിരുവാതിരകളി, കൈകൊട്ടിക്കളി, നൃത്താർച്ചന എന്നിവ നടന്നു.
ഇന്ന് വൈകിട്ട് അഞ്ചിന് എസ്.എൻ.ഡി.പി യോഗം ചൂണ്ടി ശാഖ അങ്കണത്തിൽ നിന്നും നാളെ വൈകിട്ട് അഞ്ചിന് മനക്കപ്പടി മഹാദേവ ക്ഷേത്രത്തിൽ നിന്നും താലം വരവിൽ നിരവധി ഭക്തർ പങ്കെടുക്കും. നാളെ വൈകിട്ട് കോളനിപ്പടിയിൽ ഗജവീരന്മാരുടെ അകമ്പടിയോടെ പകൽപ്പൂരവും നടക്കും.
ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ടി.വി. തങ്കച്ചൻ, സെക്രട്ടറി ബാജി കൃഷ്ണൻ, കൺവീനർ കെ.ആർ. പവിത്രൻ, മറ്റ് ഭാരവാഹികളായ കെ.എസ്. സുജിത്ത്, കെ.എസ്. സുമേഷ് എന്നിവർ നേതൃത്വം നൽകും.