 
പെരുമ്പാവൂർ: രണ്ടാഴ്ചമുമ്പ് ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പേപ്പട്ടിയുടെ കടിയേറ്റ പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ വീട്ടിൽ പത്രോസ് (പോളച്ചൻ -57) പേവിഷബാധയെത്തുടർന്ന് മരിച്ചു. ഇന്നലെ പുലർച്ചെ എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. തൊഴിലുറപ്പ് തൊഴിലാളിയാണ്. ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചനെ ആലുവ ഗവ. ആശുപത്രിയിൽ ഡോക്ടറെ കാണാൻ വരുന്ന വഴി ട്രാൻ. ബസ് സ്റ്റാൻഡിന് സമീപംവച്ചാണ് പേപ്പട്ടി കടിച്ചത്. നായയുടെ കടിയേൽക്കുന്നവർക്കുള്ള വാക്സിൻ പോളച്ചനും എടുത്തിരുന്നു. പോളച്ചനെയും മറ്റ് 12 പേരെയും കടിച്ച നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സംസ്കാരം നടത്തി. ഭാര്യ: എൽസി. മക്കൾ: റിജോ, റിന്റോ.