കൊച്ചി: ഇരുപത് ലക്ഷം യാത്രക്കാരെന്ന സ്വപ്‌ന നേട്ടത്തിലേക്ക് കുതിക്കുന്ന കൊച്ചി വാട്ടർ മെട്രോയ്ക്ക് നാളെ ഒന്നാം പിറന്നാൾ. 2023 ഏപ്രിൽ 25നാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ ഇപ്പോൾ 13 ബോട്ടുകളുമായി 7 റൂട്ടുകളിലേക്ക് വ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചവരെ 19,62,590 പേരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.

വിനോദ സഞ്ചാരികളേറെയെത്തുന്ന ഫോർട്ട് കൊച്ചിയിലേക്ക് കൂടി സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണെന്ന് അധികൃതർ പറഞ്ഞു.

 10 രൂപയ്ക്കും യാത്ര

20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്ക്.എന്നാൽ വിവിധ യാത്രാപാസുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരിൽ നിന്ന് ബസിൽ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണമെന്നിരിക്കെ കൊച്ചി വാട്ടർ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഇതേ ദൂരം യാത്ര ചെയ്യാം.


ബോട്ടുകളുടെ എണ്ണം വെല്ലുവിളി

പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവീസുകളെ ബാധിക്കുന്നുണ്ട്. സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ റൂട്ടുകൾ സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിനും വെല്ലുവിളിയാണ്. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

നവീകരണം കാത്ത് കനാലുകൾ...

കൊച്ചി- ഇടപ്പള്ളി കനാലുകൾ, ചിലവന്നൂർ കനാൽ, തേവര കനാൽ, പേരണ്ടൂർ കനാൽ, മാർക്കറ്റ് കനാൽ, കോന്തുരുത്തി കനാൽ എന്നീ കനാലുകളുടെ നവീകരണം ആരംഭിച്ച് പൂർത്തിയാക്കുന്നതും സർവീസുകൾക്ക് അനുകൂല ഘടകമാകും. 1,528 കോടിയാണ് ഇതിനായി കിഫ്ബിയിൽ നിന്ന് അനുവദിക്കുക. ഇതിനൊപ്പം വാട്ടർ മെട്രോയുടെ തന്നെ ചെറു ബോട്ടുകളും ഇനി വരാനുണ്ട്. ഇതോടെ മെട്രോ സർവീസിന്റെ റൂട്ടുകളും സർവീസുകളുടെ എണ്ണവും വർദ്ധിക്കും.