ethihad
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇത്തിഹാദ് എയർവേയ്സിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ

നെടുമ്പാശേരി: കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് ഫ്ളൈറ്റുകളിൽ ഇനി ഇന്ത്യൻ ഭക്ഷണവും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കേരളീയ ഭക്ഷണം ലഭി​ക്കും. ചെന്നൈ, അഹമ്മദാബാദ്, ജയ്‌പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അതത് സംസ്ഥാനങ്ങളിലെ ഭക്ഷണവും ലഭിക്കും.

ഇത്തിഹാദ് എക്‌പ്രസിൽ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകുമെങ്കിലും അറേബ്യൻ ഭക്ഷണം കഴിക്കേണ്ട അവസ്ഥയായി​രുന്നു. കൊച്ചിയിൽ നിന്നുമാത്രം നിത്യേന അബുദാബിയിലേക്ക് ഇത്തിഹാദിന് നാല് സർവീസുണ്ട്.

കരാർ കാസിനോ ഗ്രൂപ്പിന്

കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസി (സി.എ.എഫ്.എസ്)നാണ് ഭക്ഷണം നൽകാനുള്ള കരാർ. ജൂൺ ഒന്ന് മുതൽ നാല് വർഷത്തേക്കാണിത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ ജൂൺ ഒന്നിന് തന്നെ കാസിനോ ഗ്രൂപ്പ് സർവീസ് ആരംഭിക്കും. മറ്റ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് ജൂലായ് ഒന്ന് മുതലായിരിക്കും ആരംഭിക്കുകയെന്ന് കാസിനോ ഗ്രൂപ്പ് സി.ഇ.ഒ വി.ബി. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാടൻ രുചികൾ

കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ നാടൻ വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴ പ്രഥമൻ, അട പ്രഥമൻ തുടങ്ങിയവ ഉച്ചയ്ക്കും രാത്രിയിലും, ഇടിയപ്പം, കടല കറി, വിവിധതരം ഉപ്പുമാവുകൾ, ഇഡലി, വട, സാമ്പാർ തുടങ്ങിയവ പ്രഭാതത്തിലും ലഭിക്കും.

കാസിനോ എയർ കാറ്ററേഴ്‌സ് കോർപ്പറേറ്റ് ഷെഫ് ഗുണശേഖരൻ, അസി. വൈസ് പ്രസിഡന്റ് പ്രമോദ്, ഇതിഹാദ് എയർവേയ്സ് ഗ്ലോബൽ കളിനറി ഡെവലപ്പ്‌മെന്റ് മാനേജർ നദീം ഫാറൂക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.