ആലുവ: തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാൻ റൂറൽ ജില്ലാ പൊലീസ് സജ്ജം. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ സ്‌പെഷൽ പൊലീസടക്കം നാലായിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 14 ഡിവൈ.എസ്.പിമാർ , 44 ഇൻസ്‌പെക്ടർമാർ, 400 ഓളം എസ്.ഐ / എ.എസ്.ഐ മാർ, 2200 ഓളം സീനിയർ സി.പി.ഒ / സി.പി.ഒ മാർ തുടങ്ങിയവർ സുരക്ഷാ ഡ്യൂട്ടിയ്ക്കുണ്ട്. 1510 സ്‌പെഷൽ പൊലീസ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. സി.ആർ.പി.എഫിൽ നിന്ന് 41 ഉദ്യോഗസ്ഥരുണ്ട്. മറ്റു ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് 102 പേർ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകും. 102 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളും 64 ലോ ആന്റ് ഓർഡർ പട്രോളിംഗ് സംഘങ്ങളും റോന്ത് ചുറ്റും.
കൂടാതെ ഐ.പി സ്‌ട്രെെക്കിംഗ് ഫോഴ്‌സ്, സ്റ്റേഷൻ സ്ട്രൈക്കിംഗ് ഫോഴ്‌സ്, ജില്ലാ സ്ട്രൈക്കിംഗ് ഫോഴ്‌സ്, ഡി.ഐ.ജി സ്ട്രൈക്കിംഗ് ഫോഴ്‌സ് എന്നിവയും സുരക്ഷയൊരുക്കും. ബൂത്തുകളും, പരിസരങ്ങളും പൊലീസ് വീഡിയോയിൽ ചിത്രീകരിക്കും. ഇതിന് 102 ക്യാമറകളാണ് ഒരുക്കിയിട്ടുള്ളത്. റൂറൽ ജില്ലയിലെ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളാണുള്ളത്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.