
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്ക് സർവീസ് നടത്തുന്ന വേണാട് എക്സ്‌പ്രസിന്റെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ് നിറുത്തലാക്കാൻ തീരുമാനം. സ്റ്റോപ്പ് ഒഴിവാക്കിയതോടെ എറണാകുളത്ത് ജോലി ചെയ്യുന്ന സ്ഥിരം യാത്രക്കാർ ദുരിതത്തിലാകുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ. മേയ് ഒന്നു മുതൽ ട്രെയിൻ സൗത്ത് ഒഴിവാക്കും. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്‌റ്റേഷനിൽ എത്തില്ല.
എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്‌പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുമ്പേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും. എന്നാൽ യാതൊരു ബദൽ സംവിധാനവുമില്ലാതെയാണ് സൗത്തിലെ സ്റ്രോപ്പ് നിറുത്തലാക്കുന്നതെന്ന് യാത്രക്കാർ ആരോപിച്ചു. രാവിലെ 10ന് മുമ്പ് എറണാകുളത്തെത്തുന്ന വേണാട് യാത്രക്കാർക്ക് കൃത്യമായി ഓഫീസിലെത്തുന്നതിന് വലിയ സഹായകമായിരുന്നു.
ഇനിമുതൽ തൃപ്പൂണിത്തുറയിൽ ഇറങ്ങി നഗരത്തിലേക്ക് പോകാമെന്നു വച്ചാലും പ്രതിസന്ധിയാണ്. രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറയിലെത്തുന്ന യാത്രക്കാരാൻ മെട്രോ സ്റ്റേഷനിലെത്തി രണ്ടാം നിലയിലെ പ്ലാറ്റ്‌ഫോമിലെത്തുമ്പോൾ കുറഞ്ഞത് 15 മിനിറ്റ് എടുക്കും. 7 മിനിറ്റ് ഇടവേളകളിലാണ് മെട്രോ സർവീസ്. മെട്രോ സൗത്ത് സ്റ്റേഷനിലെത്താൻ 14 മിനിറ്റ് സമയമെടുക്കും. വേണാടിനുള്ള ടിക്കറ്റും മെട്രോയ്ക്കുള്ള 30 രൂപ ടിക്കറ്റും കൂടി കണക്കുകൂട്ടിയാൽ രണ്ട് വശത്തേക്കുള്ള ഒരുദിവസത്തെ യാത്രക്ക് പണച്ചെലവും ഏറെയാണ്.
പുതിയ സമയക്രമം
എറണാകുളം നോർത്ത്: 9.50
ആലുവ: 10.15
അങ്കമാലി: 10.28
ചാലക്കുടി: 10.43
ഇരിങ്ങാലക്കുട: 10.53
തൃശൂർ : 1 1.18
വടക്കാഞ്ചേരി: 11.40
ഷൊർണൂർ ജംഗ്ഷൻ: 12.25.
മെമു വേണം
വേണാടിനും പാലരുവിക്കും ഇടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുണ്ട്. ഇതിനിടയിൽ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. രണ്ട് ട്രെയിനുകളിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിന് മെമു അനിവാര്യമാണ്. അത്യാവശ്യക്കാർ മെമു പ്രയോജനപ്പെടുത്തുമ്പോൾ വേണാട് ജംഗ്ഷൻ സ്റ്റോപ്പ് ഒഴിവാക്കുന്നതിൽ തെറ്റില്ലെന്നും യാത്രക്കാർ പറയുന്നു.