നെടുമ്പാശേരി: കളഞ്ഞുകിട്ടിയ രണ്ടുപവന്റെ സ്വർണവള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം. അത്താണി സിഗ്‌നൽ ജംഗ്ഷന് സമീപത്തുനിന്ന് ലഭിച്ച സ്വർണവളയാണ് പാനായിക്കുളം സ്വദേശികളായ റാഷിദും ഹാഷിമും പൊലീസിന് കൈമാറിയത്.
ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കൈയിൽനിന്ന് ഊരിപ്പോയതാണ്. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വള ബേബിക്ക് കൈമാറി. ബേബി വിദ്യാർത്ഥികൾക്കും പൊലീസിനും നന്ദി പറഞ്ഞു.
ഇൻസ്‌പെക്ടർ ആർ. കുമാർ, എസ്.ഐ സന്തോഷ്‌കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ പങ്കെടുത്തു.