mambazham
മൂവാറ്റുപുഴ വെള്ളൂർകുന്നത്തെ വഴിയോര മാമ്പഴ വിപണന കേന്ദ്രം

മൂവാറ്രുപുഴ: വേനൽച്ചൂട് കനത്തതോടെ സജീവമായി വഴിയോര മാമ്പഴ വിപണി. ദീർഘദൂരയാത്രക്കാരും കാൽനടയാത്രക്കാരുമുൾപ്പെടെ നിരവധി പേരാണ് മാമ്പഴരുചി തേടി വഴിയോര വിപണിയിലെത്തുന്നത്. ഒന്നര കിലോ നൂറ് രൂപ, രണ്ടര കിലോ 150രൂപ എന്നീ ക്രമത്തിലാണ് വില്പന പൊടിപൊടിക്കുന്നത്. മാവുകളെല്ലാം വെട്ടിക്കളഞ്ഞതോടെ നാട്ടിൽ നാടൻ മാമ്പഴം കിട്ടാക്കനിയായി. ഇതോടെ ചാവക്കാട് നിന്നാണ് മാമ്പഴം മൂവാറ്റുപുഴയിലെത്തുന്നത്. ചാവക്കാട് നിന്നുള്ള മൂവാണ്ടൻ മാമ്പഴത്തിനാണ് ഇപ്പോൾ ഡിമാന്റ്. വരവ് മാമ്പഴം കൃത്രിമ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാൽ കഴിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. ഇതോടെ മറുനാടൻ മാമ്പഴത്തിന് പ്രിയം കുറഞ്ഞതാണ് നാടൻ മാമ്പഴത്തിന് ആവശ്യക്കാർ കൂടാൻ കാരണം. സ്വാഭാവികമായി പഴുക്കുന്ന നാടൻ മാമ്പഴം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുന്നില്ല. മാത്രമല്ല കടുത്ത ചൂടിൽ നാടൻ മാമ്പഴം കഴിക്കുന്നത് ഉന്മേഷവുമുണ്ടാക്കും. മൂവാറ്റുപുഴയിൽ വെള്ളൂർക്കുന്ന ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷനിലാണ് കൂടുതൽ പേരും മാമ്പഴം വാങ്ങാൻ എത്തുന്നത്. കൂടാതെ വാഴപ്പിള്ളി, ഹോസ്റ്റൽജംഗ്ഷൻ, കീച്ചേരിപടി, ബി.ഒ.സി എന്നിവിടങ്ങലിലും മാമ്പഴ വിപണി സജീവമാണ്. ചാവക്കാട് നിന്ന് ലോഡ് കണക്കിന് മാമ്പഴമാണ് മൂവാറ്രുപുഴയിലും പരിസര പ്രദേശത്തുമെത്തുന്നത്. നിരവധി കുടുംബങ്ങളാണ് മാമ്പഴ വഴിയോര വിപണിയിലൂടെ ജീവിത മാർഗം കണ്ടെത്തുന്നത്.

മൂവാറ്രുപുഴയിലെത്തുന്നസാധാരണക്കാർക്കും, വിനോദ സഞ്ചാരികൾക്കും വഴിയോര മാമ്പഴ വിപണന കേന്ദ്രങ്ങൾ ആശ്വാസ കേന്ദ്രങ്ങളാകുന്നു

ഒറവകുഴി അബ്ദുൾ സലാം

മാമ്പഴ വിൽപ്പനക്കാരൻ

വെള്ളൂർക്കുന്നം