ashik
ആഷിക് ഷെയ്ഖ്

ആലുവ: ഒറ്റരാത്രി കൊണ്ട് എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന അസാം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖി​(30) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

20ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് താമസം. പകൽ സ്ഥലങ്ങൾ കണ്ട് വച്ച് രാത്രിയാണ് മോഷണം.

വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന ഇയാൾ ഫോണുകൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തും. കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആറ് മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. വേറെയും മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി മൊബൈൽ ഫോണുകൾ കണ്ടെടുക്കും. ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ അബ്ദുൾ ജലീൽ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.