
മൂന്നാർ: മൂന്നാറിൽ എസ്റ്റേറ്റ് ലയത്തിൽ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ വീട്ടുപകരണങ്ങൾ കത്തി നശിച്ചു. ലയങ്ങളിൽ കഴിഞ്ഞിരുന്ന പത്തോളം കുടുംബങ്ങൾ പരിക്കുകളില്ലാതെ രക്ഷപെട്ടു. നെറ്റിക്കുടി സെൻട്രൽ ഡിവിഷനിലെ ലയങ്ങൾക്കാണ് ഇന്നലെ പുലർച്ചെ നാലരയോടെ തീ പിടിച്ചത്. പത്തോളം വീടുകളാണ് ലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്. അവ പൂർണ്ണമായി കത്തി ചാമ്പലായി. ലയത്തിലെ താമസക്കാരിലൊരാൾ പുലർച്ചെ പുക ഉയരുന്നത് ശ്രദ്ധിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. കുടുംബങ്ങളെ വിളിച്ചുണർത്തിയതോടെ എല്ലാവരും പുറത്തേക്കോടി രക്ഷപെട്ടു. പ്രദേശത്ത് മൊബൈൽ നെറ്റ് വർക്കിന്റെ ലഭ്യത കുറവുള്ലതിനാൽ വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയെത്തിയപ്പോഴേക്കും ലയം പൂർണ്ണമായി കത്തി ചാമ്പലായി. തോട്ടം മേഖലയിൽ ലയങ്ങൾക്ക് തീ പടരുന്നത് സമീപകാലത്ത് ഇത് നാലാം തവണയാണ്.